KERALAM

വിദേശ സഹായം സ്വീകരിക്കൽ : കേരളത്തോടും മഹാരാഷ്ട്രയോടും ഇരട്ടനയം ; മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : ദുരിത കാലത്ത് കേരളത്തിന് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുവാദം നൽകിയത് ഇരട്ട നയമാണെന്ന് മന്ത്രി കെ.ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ദുരിതകാലത്ത് ഏത് സംസ്ഥാനത്തിനും വിദേശ സഹായം കിട്ടുന്നത് നല്ല കാര്യമാണ്. എന്നാൽ രാഷ്ട്രീയ വിവേചനത്തോടെ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല. പ്രളയകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നെല്ലാം കേരളത്തിന് സംഭാവന കിട്ടുമായിരുന്നിട്ടും കേന്ദ്രം അനുവദിച്ചില്ല.
മഹാരാഷ്ട്രയിലെ സർക്കാരിനെ നയിക്കുന്നവർ കേന്ദ്രസർക്കാരിന്റെ മുന്നണിയിൽപ്പെട്ട കക്ഷികളായതിനാലാണ് അവർക്ക് അനുവാദം നൽകിയത്. മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയതിൽ എതിർപ്പില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഈ സമീപനം കേന്ദ്രം കാണിക്കണം.മറിച്ചുള്ള നിലപാടുകൾ രാജ്യത്തിന്റെ ഐക്യത്തിനും സംസ്ഥാനങ്ങളോട് തുല്യമായ നിലപാട് സ്വീകരിക്കുന്നുവെന്ന തോന്നലിലും തടസമാണ്.ദുരന്തഘട്ടങ്ങളിൽ പോലും സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്ന സമീപനമുണ്ടോയെന്ന സംശയം തോന്നിയാൽ അത്ഭുതമില്ല. ദുരന്തവും ദുരിതവുമല്ല രാഷ്ട്രീയമാണ് മാനദണ്ഡമെന്നു വരുന്നത് ഭരണാധികാരികൾക്ക് ഭൂഷണമല്ല. കേരളം അനുമതി തേടിയപ്പോൾ വിദേശസഹായം രാജ്യത്തിന് വേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. 2019ലെ പ്രളയകാലത്ത് കേരളത്തിൽ യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത 700കോടിയാണ് കേന്ദ്രത്തിന്റെ അനുമതിയില്ലാത്തതിനാൽ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക്

മാത്രം

പ്രകൃതിദുരന്തങ്ങൾ,ഗുരുതരമായ അപകടങ്ങൾ,കലാപങ്ങൾ,ഭീകരാക്രമണങ്ങൾ, എന്നീ സാഹചര്യങ്ങളിലാണ് സംസ്ഥാനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ഇത്തരം സഹായങ്ങൾ സ്വീകരിക്കുക.ദുരിതബാധിതരുടെ പുനരുജ്ജീവനത്തിനാണ് ഈ പണം ചെലവാക്കുക.നിലവിൽ ഇത്തരത്തിൽ വിദേശസഹായം സ്വീകരിക്കാൻ അനുമതിയുള്ള ഏക സംസ്ഥാനമായി മഹാരാഷ്ട്ര മാറി.


Source link

Related Articles

Back to top button