ഗാസ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ വെടിവയ്പ്; 31 പേർ മരിച്ചു

കയ്റോ: ഗാസയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 31 പലസ്തീനികൾ കൊല്ലപ്പെട്ടു. 150 പേർക്കു പരിക്കേറ്റു. തെക്കൻ ഗാസയിലെ റാഫയിൽ ഇന്നലെ പുലർച്ചെ ആയിരക്കണക്കിനു പലസ്തീനികൾ ഭക്ഷണത്തിനു കാത്തുനിൽക്കവേ ഇവിടേക്കെത്തിയ ഇസ്രേലി സേന ടാങ്കുകളടക്കം ഉപയോഗിച്ചു വെടിയുതിർത്തുവെന്നാണു റിപ്പോർട്ട്. യുഎസ്-ഇസ്രേലി പിന്തുണയോടെ ഗാസയിൽ ഭക്ഷ്യവിതരണം നടത്തുന്ന വിവാദ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിനു സമീപമായിരുന്നു ആക്രമണം. പലസ്തീനികൾക്കു നേർക്ക് വെടിവയ്പുണ്ടായെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും ആർക്കെങ്കിലും പരിക്കുള്ളതായി അറിവില്ലെന്നും ഇസ്രേലി സേന പ്രതികരിച്ചു. പലസ്തീനികൾ കൊല്ലപ്പെട്ടിട്ടില്ലെന്നും ഹമാസ് വ്യാജവാർത്തകൾ പടച്ചുവിടുകയാണെന്നും ജിഎച്ച്എഫ് പറഞ്ഞു. എന്നാൽ, മൃതദേഹങ്ങളെയും പരിക്കേറ്റവരെയും കഴുതവണ്ടികളിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പലസ്തീൻ മാധ്യമപ്രവർത്തകർ പുറത്തുവിട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ 31 മൃതദേഹങ്ങൾ ലഭിച്ചതായി ഗാസയിലെ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
Source link