കോഴിക്ക് ഇത്ര ഡിമാൻഡോ, കോഴിക്കോട്ടെ കോഴിക്കടയിലെ തിരക്കറിഞ്ഞെത്തിയ നാട്ടുകാർ കണ്ടത്

കോഴിക്കോട് : മാഹി കോപ്പാലത്ത് കോഴിക്കടയിൽ എന്നും എന്താണിത്ര തിരക്ക് എന്ന് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചപ്പോൾ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന, സംഭവത്തിൽ മാക്കുനി സ്വദേശി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചത്. ഇയാളിൽ നിന്ന് പൊലീസ് അഞ്ച് പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ കണ്ടെത്തി.
കോഴിക്കിത്രയും ഡിമാൻഡോ എന്ന് സംശയം തോന്നിയതിനെ തുടർന്നാണ് നാട്ടുകാർ പന്തക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളാണ് വിൽക്കുന്നതെന്ന് പൊലീസിന്റെ പരിശോധനയിൽ തെളിഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി ങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവർ പിടിയിലായിരുന്നു. ഇവർ നടത്തിയിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പന. ബംഗളുരുവിൽ നിന്ന് പാലക്കാട്ടും തൃശൂരും ചില്ലറ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയതെന്ന് കോങ്ങാട് പൊലീസ് പറഞ്ഞു. കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിൽ ഒന്നിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം ഇവർ ബംഗളുരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് കാത്തുനിന്ന പൊലീസ് കൈയോടെ പിടികൂടിയത്.
Source link