മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും പങ്കാളിയും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്

ജയ്പുർ ∙ രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയിൽ ഒളിപ്പിച്ചുവച്ച യുവതിയും പങ്കാളിയും പൊലീസ് പിടിയിൽ. മകളുടെ മൃതദേഹവുമായി 300 കിലോമീറ്ററോളമാണ് ഇരുവരും യാത്ര ചെയ്തത്. ശേഷം കുടുംബവീട്ടിലെ അലമാരയിൽ ഒളിപ്പിക്കുകയായിരുന്നു. റോഷൻബായിയും പങ്കാളി മഹാവീർ ബെർവയുമാണ് ക്രൂരകൃത്യം നടത്തിയത്. ജയ്പുരിലെ വീട്ടിൽ വച്ച് റോഷൻ ബായിയും മഹാവീർ ബെർവയുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് മകൾ ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹവുമായി റോഷൻബായിയും മഹാവീർ ബെർവയും 300 കിലോമീറ്റർ യാത്ര ചെയ്ത് മഹാവീറിന്റെ കുടുംബവീട്ടിലെത്തി. പെൺകുട്ടിയുടെ മൃതദേഹം ഒരു ദുപ്പട്ട കൊണ്ട് കെട്ടി പ്ലാസ്റ്റിക് ബാഗിൽ ഇട്ടാണ് അലമാരയിൽ വച്ചത്.അലമാരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ശനിയാഴ്ച മഹാവീർ ബെർവയുടെ പിതാവ് ജയറാം ബൈർവ അലമാര തുറക്കുകയായിരുന്നു. അലമാരയിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. റോഷൻബായിയുടെയും മുൻ ഭർത്താവ് രവീന്ദർ ബൈർവയുടെയും മകളാണ് മരിച്ച ഇഷികയെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രാജേഷ് ചൗധരി പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ഇഷിക റോഷൻബായിക്കും മഹാവീറിനും ഒപ്പമാണ് താമസിച്ചിരുന്നത്.
Source link