‘വി ഡി സതീശന്റേത് ഏകാധിപത്യ പ്രവണത’; മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമർശനം

മലപ്പുറം: മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനം. വിഡി സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നാണ് ലീഗ് യോഗത്തിലെ വിമർശനം. പിവി അൻവർ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലീം ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നതെന്നും ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കെഎം ഷാജി, എംകെ മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇനി കെസി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞുകുളിച്ചു. 2026ലെ തിരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയർന്നു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ മുഖം ഏകദേശം വ്യക്തമായിരിക്കുകയാണ്. ഇന്നാണ് ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജിനെ പ്രഖ്യാപിച്ചത്.കേരള കോൺഗ്രസ് പ്രവർത്തകനായിരുന്ന മോഹൻ ജോർജ് ഇന്ന് ഉച്ചയോടെ ബിജെപിയിൽ അംഗത്വമെടുത്തു. എൽഡിഎഫും യുഡിഎഫും നിലമ്പൂരിലെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂർ സ്വദേശിയുമായ എം സ്വരാജാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇതിനിടയിലാണ് തൃണമൂൽ സ്ഥാനാർത്ഥിയായി പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. നാളെയായിരിക്കും അൻവർ നാമനിർദേശപത്രിക സമർപ്പിക്കുക. അദ്ദേഹത്തിന് പാർട്ടി ചിഹ്നവും തൃണമൂൽ അനുവദിച്ചിട്ടുണ്ട്.
Source link