‘മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിനെ മമത എതിർത്തു, അമ്മമാരും സഹോദരിമാരും പാഠം പഠിപ്പിക്കും’

കൊൽക്കത്ത ∙ മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് ഭേദഗതി നിയമത്തെയും മമത ബാനർജി എതിർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുർഷിദാബാദിൽ അടുത്തിടെ നടന്ന കലാപങ്ങൾ സംസ്ഥാനം സ്പോൺസർ ചെയ്തതാണെന്നും കൊൽക്കത്തയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.‘‘മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ, മമത ദീദി ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തു. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ ഈ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുകയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും മുഖ്യമന്ത്രിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരു പാഠം പഠിപ്പിക്കും’’ – അമിത് ഷാ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് മമത ബാനർജി അടുത്തിടെ ആരോപിച്ചിരുന്നു. ‘‘മുർഷിദാബാദ് കലാപം സർക്കാർ സ്പോൺസർ ചെയ്തതായിരുന്നു. മുർഷിദാബാദ് കലാപസമയത്ത് ബിഎസ്‌എഫിനെ വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ അക്രമം തുടരുന്നതിനായി തൃണമൂൽ കോൺഗ്രസ് സർക്കാർ അത് അനുവദിച്ചില്ല.
Source link