‘അടിച്ചമർത്തലിൽ 1,500 പേർ കൊല്ലപ്പെട്ടു 25,000 പേർക്ക് പരിക്കേറ്റു’, ഷെയ്ഖ് ഹസീനക്കെതിരെ നിയമ നടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ധാക്ക: 2024ലെ വിദ്യാർത്ഥി സംവരണ പ്രക്ഷോഭത്തിനിടെ ഉണ്ടായ സായുധ നടപടിയിൽ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുറ്റം ചുമത്തി ബംഗ്ലാദേശ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാരാണ് നടപടി ആരംഭിച്ചത്.
രാജ്യത്തെ സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും അനുബന്ധ ഗ്രൂപ്പുകൾക്കും വൻതോതിലുള്ള നാശനഷ്ടങ്ങൾക്കും പ്രവർത്തകരുടെ മരണത്തിനും ഇടയാക്കിയ പ്രവർത്തനങ്ങൾ നടത്താൻ ഹസീന നേരിട്ട് ഉത്തരവിട്ടെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
വീഡിയോ തെളിവുകളും വിവിധ ഏജൻസികൾ തമ്മിലുള്ള സ്വകാര്യ ആശയവിനിമയങ്ങളും ഉദ്ധരിച്ച് കൊണ്ടാണ് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം ടെലിവിഷൻ ഹിയറിംഗിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ 81 പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇസ്ലാം പറഞ്ഞു. ഹസീനയുടെ മനുഷ്യത്വരഹിതമായ അടിച്ചമർത്തലിൽ ഏകദേശം 1,500 പേർ കൊല്ലപ്പെടുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കഴിഞ്ഞ മാസം ഇസ്ലാം പറഞ്ഞിരുന്നു.
15 വർഷം ബംഗ്ലാദേശ് ഭരിച്ച ഹസീന അഴിമതി ആരോപണങ്ങൾ നേരിട്ടതിന് പിന്നാലെ 2024 ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടായി. തുടർന്ന് ഇവർ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ട് ഇന്ത്യയിലേക്ക് അഭയം പ്രാപിക്കുകയായിരുന്നു.
Source link