HEALTH

ബീജകോശ ദാതാവില്‍ അപൂര്‍വ ജീന്‍; പിറന്ന 67 കുട്ടികളില്‍ 10 പേര്‍ക്ക് അര്‍ബുദം


അര്‍ബുദവുമായി ബന്ധപ്പെട്ട അപൂര്‍വ ജീനുള്ള ബീജകോശദാതാവില്‍ നിന്നുണ്ടായ കുട്ടികളില്‍ 10 പേര്‍ക്ക് അര്‍ബുദ രോഗം നിര്‍ണ്ണയിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ എട്ട് രാജ്യങ്ങളിലായി 67 കുട്ടികളാണ് ഈ ബീജകോശ ദാതാവില്‍ നിന്നുണ്ടായത്. ഇതില്‍ 10 പേര്‍ക്ക് രക്താര്‍ബുദം, നോണ്‍-ഹോജ്കിന്‍ ലിംഫോമ ഉള്‍പ്പെടെയുള്ള ഗുരുതര അര്‍ബുദ രോഗങ്ങള്‍ കണ്ടെത്തിയതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജദാനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിതെളിച്ചു. ലി-ഫ്രോമേനി സിന്‍ഡ്രോമുമായി ബന്ധപ്പെട്ട അപൂര്‍വ ജനിതക വ്യതിയാനമായ ടിപി53 ജീനാണ് 2008നും 2015നും ഇടയില്‍ ബീജകോശദാതാവ് വഹിച്ചത്.എന്നാല്‍ ഇതിനെ കുറിച്ച് ഇയാള്‍ക്ക് അറിയില്ലായിരുന്നെന്ന് പത്ര റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യമറിയാതെ ഇദ്ദേഹത്തിന്റെ ബീജമുപയോഗിച്ച് യൂറോപ്പിലെ 46 കുടുംബങ്ങളില്‍ 67 കുട്ടികള്‍ ഉണ്ടായി. ഇതില്‍ 23 കുട്ടികളില്‍ ജനിതക വ്യതിയാനം കണ്ടെത്തുകയും 10 പേര്‍ക്ക് അര്‍ബുദം നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തു. ബീജദാനത്തിന്റെ സമയത്തെ പരിശോധനകളില്‍ ഈ ജനിതക വ്യതിയാനം കണ്ടെത്താന്‍ സാധിച്ചില്ല. ബീജം വിതരണം ചെയ്ത യൂറോപ്യന്‍ സ്‌പേം ബാങ്ക് ഈ ജനിതക വ്യതിയാനം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് അര്‍ബുദം ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.അപൂര്‍വ രോഗമായ ലി-ഫ്രോമെനി സിന്‍ഡ്രോം ബാധിക്കുന്നവര്‍ക്ക് 60 വയസ്സ് ആകുമ്പോഴേക്കും ഏതെങ്കിലും ഒരു തരത്തിലെ അര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവരില്‍ പാതി പേര്‍ക്കും 40 വയസ്സിന് മുന്‍പ് തന്നെ അര്‍ബുദമുണ്ടാകാം. ലീ-ഫ്രോമെനി സിന്‍ഡ്രോം ബാധിച്ച സ്ത്രീകള്‍ക്ക് മിക്കവാറും എല്ലാവര്‍ക്കും തന്നെ സ്തനാര്‍ബുദം ഉണ്ടാകാറുണ്ട്. ബീജദാനത്തിന്റെ സമയത്തെ സ്‌ക്രീനിങ് പ്രോട്ടോകോളില്‍ സമഗ്രമായ ജനിതക പരിശോധനയില്ലാത്തതിനാലാണ് ടിപി53 പോലുള്ള അപൂര്‍വ ജീനുകള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നത്. ഒരാളുടെ ബീജം തന്നെ എത്ര കുട്ടികളുടെ ജനനത്തിനായി ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകളും ഇതിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പലതാണ്.


Source link

Related Articles

Back to top button