മുഖത്ത് ‘ഇടിയേറ്റ” പാടുമായി മസ്‌ക്, കാരണം മകനോ ലഹരിയോ ?

വാഷിംഗ്ടൺ: അമിത മയക്കുമരുന്ന് ഉപയോഗത്തിന് അടിമയെന്ന റിപ്പോർട്ട് പ്രചരിക്കുന്നതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ മുഖത്തെ പാടുകൾ ചർച്ചയാകുന്നു. ടെസ്‌ല, സ്പേസ് എക്സ് മേധാവിയായ മസ്‌ക് ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യഉപദേഷകനായി തുടരുകയായിരുന്നു.
ട്രംപ് രൂപീകരിച്ച താത്കാലിക കമ്മിഷനായ ഡോഷിന്റെ തലവൻ കൂടിയായിരുന്ന മസ്കിന്റെ സർക്കാരിലെ സേവന കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. സർക്കാരിന്റെ പടിയിറങ്ങുന്ന മസ്കിന് ട്രംപ് വൈറ്റ് ഹൗസിൽ ഒരു യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
വലതു കണ്ണിന് സമീപം ‘ഇടിയേറ്റതു പോലെയുള്ള” ഇരുണ്ട പാടുമായാണ് മസ്ക് എത്തിയത്. കാഴ്ചയിൽ ക്ഷീണിതനുമായിരുന്നു. മസ്ക് കെറ്റാമൈൻ, എക്‌സ്‌റ്റസി (എം.ഡി.എം.എ), മാജിക് മഷ്റൂം തുടങ്ങിയ ലഹരികൾ അമിത അളവിൽ ഉപയോഗിക്കുന്നുണ്ടെന്ന അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു വൈറ്റ് ഹൗസിലെ ചടങ്ങ്.
ട്രംപിന്റെ പ്രചാരണ സമയത്ത് അടക്കം മസ്ക് ലഹരി ഉപയോഗിച്ചെന്നും ആരോഗ്യം മോശമായെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്കിന്റെ ലഹരി ഉപയോഗം മുമ്പും ചർച്ചയായിട്ടുണ്ട്. അതേ സമയം, മകൻ എക്‌സിനൊപ്പം കളിക്കുന്നതിനിടെ അവൻ ഇടിച്ചെന്നാണ് മുഖത്തെ പാടുകൾ സംബന്ധിച്ച ചോദ്യത്തിന് മസ്ക് മറുപടി നൽകിയത്. എന്നാൽ അമിത ലഹരിയുടെ ഫലമാണ് ഈ പാടുകളെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതിനെ എതിർത്തും ചിലർ രംഗത്തെത്തി.
ട്രംപിനൊപ്പമുണ്ടാകും: മസ്ക്
സർക്കാരിലെ കാലാവധി കഴിഞ്ഞെങ്കിലും ട്രംപിന്റെ അടുത്ത സുഹൃത്തും ഉപദേഷ്ടാവുമായി ഒപ്പമുണ്ടാകുമെന്ന് മസ്ക്. മസ്ക് എവിടെയും പോകുന്നില്ലെന്നും ഇടയ്ക്ക് വൈറ്റ് ഹൗസിൽ വരുമെന്നും ട്രംപ് പറഞ്ഞു. ഡോഷ് മസ്കിന്റെ സ്രഷ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അദ്ദേഹത്തിന് നന്ദി സൂചകമായി ഒരു സ്വർണ്ണ താക്കോൽ സമ്മാനിച്ചു. തീരുവ നയത്തിൽ അടക്കം ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സ്‌റ്റാർഷിപ്പ് ചൊവ്വയിലേക്ക്
2026 അവസാനത്തോടെ സ്‌പേസ് എക്‌സിന്റെ സ്‌റ്റാർഷിപ്പ് പേടകത്തെ ചൊവ്വയിലേക്ക് അയക്കാനായേക്കുമെന്ന് മസ്ക്. ടെസ്‌ലയുടെ റോബോട്ടുകളാകും യാത്രികാരായി പേടകത്തിൽ ഉണ്ടാവുക. സ്‌റ്റാർഷിപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. വ്യാഴാഴ്ച നടന്ന സ്റ്റാർഷിപ്പിന്റെ ഒമ്പാതാമത്തെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
Source link