കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ചയാൾ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാൾ പിടിയിൽ. ഹരിലാൽ എന്നയാളാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ സന്ദേശമയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊച്ചി മെട്രോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചതും ഇയാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ജില്ലാ കോടതിയുടെ മെയിലിലാണ് വ്യാജ ഭീഷണിയെത്തിയത്. കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
തുടർന്ന് വഞ്ചിയൂർ പൊലീസ്, ബോംബ് സ്ക‌്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി. എന്നാൽ സംശകരമായി ഒന്നും കണ്ടെത്തിയില്ല. ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോടതിക്കുനേരെ ഭീഷണിയുണ്ടാകുന്നത്. ബോംബ് കണ്ടെത്തുന്നതിൽ വിദഗ്‌ദ്ധ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ എത്തിച്ചാണ് പരിശോധനകൾ നടത്തിയത്. അത്യാഹിതമുണ്ടായാൽ നേരിടാൻ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും സജ്ജമാക്കിയിരുന്നു. ഇവിടെയെത്തിയവരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധിച്ചു.
സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്നായിരുന്നു പൊലീസ് പറഞ്ഞത്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Source link