KERALAM

കേരളകൗമുദി അശരണർക്കൊപ്പം: ഗവർണർ ശ്രീധരൻപിള്ള

ആലപ്പുഴ: അശരണർക്കൊപ്പം എക്കാലത്തും നിലകൊള്ളുന്ന പത്രമാണ് കേരളകൗമുദിയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കേരളകൗമുദിയുടെ 114 -ാം വാർഷികാഘോഷവും എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങും ആലപ്പുഴ ക്ളാസിക് റീജൻസി ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലികമായ വിലയിരുത്തലിൽ വ്യത്യസ്തമായ പത്രമാണ് കേരളകൗമുദി. വാർത്തകളിലും നിലപാടുകളിലുമെല്ലാം ആ വ്യത്യാസം നമുക്ക് നേരിട്ടറിയാം. വിമോചന സമരത്തിലും കേരളകൗമുദിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അന്നുണ്ടായിരുന്ന മറ്റ് പത്രങ്ങളെല്ലാം വിമോചനസമരത്തെ പിന്തുണച്ചപ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും വിമോചനസമര വാർത്തകളോട് വിവേചനം കാട്ടാതിരിക്കുകയും ചെയ്തുവെന്നതാണ് കേരളകൗമുദിയുടെ പ്രത്യേകത.

സമുദായത്തിനെ അർഹിക്കുന്ന അംഗീകാരത്തിലേക്കെത്തിച്ചതിനൊപ്പം ചുട്ടമറുപടി നൽകാൻ സാധിക്കുന്ന, സരസ്വതീദേവി അനുഗ്രഹിച്ച നാവിന്റെ ഉടമകൂടിയാണ് വെള്ളാപ്പള്ളിയെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അധഃസ്ഥിത വിഭാഗങ്ങൾക്കായി നവോത്ഥാനം സൃഷ്ടിക്കാൻ പരിശ്രമിച്ച യുഗവര്യനാണ് ഗുരുദേവൻ. ഗുരുദേവ ദർശനങ്ങളും വേദാന്തസാരവും പുതുതലമുറയിലേക്ക് പകരാൻ ദൈവദശകത്തിന്റെ വ്യാഖ്യാനങ്ങളായി അടുത്തിടെ വിവിധ പുസ്തകങ്ങൾ പുറത്തിറങ്ങി. ഇതിനു പിന്നിൽ നിശബ്ദമായി വെള്ളാപ്പള്ളി പ്രവർത്തിച്ചത് തനിക്കറിയാമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ദൈവദശകം ചൊല്ലുമ്പോൾത്തന്നെ നമ്മുടെ മനസ് അതിലേക്ക് അറിയാതെ അഭിരമിക്കും. അതുകൊണ്ടാണ് മിസോറാം ഗവർണറായിരിക്കെ അവിടെ ദൈവദശകത്തിന്റെ മിസോ ഭാഷയിലുള്ള പരിഭാഷ ഇറക്കാൻ താൻ സൗകര്യമൊരുക്കിയതെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി.

വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ഗവർണർ ആദരിച്ചു. ഗവർണർക്ക് കേരളകൗമുദിയുടെ ഉപഹാരം കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സമർപ്പിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ പങ്കെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ് സ്വാഗതവും ന്യൂസ് എഡിറ്റർ എം.പി. സുനിൽ നന്ദിയും പറഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ ബിജു മല്ലാരിയുടെ ഫ്യൂഷനും ചടങ്ങിനോടനുബന്ധിച്ച് നടന്നു.


Source link

Related Articles

Back to top button