കടുവകളുടെ രക്ഷകന് വിട; പ്രശസ്ത വന്യജീവി സംരക്ഷകൻ വാൽമിക് ഥാപ്പർ അന്തരിച്ചു

ന്യൂഡൽഹി ∙ പ്രശസ്ത വന്യജീവി സംരക്ഷകനും ഇന്ത്യയിലെ കടുവാപഠനത്തിന്റെ പരമാചാര്യനുമായ വാൽമിക് ഥാപ്പർ(73) അന്തരിച്ചു. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടോളം വന്യജീവി മേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ കടുവനിരീക്ഷകരിൽ ഒരാളാണ്. നടൻ ശശി കപൂറിന്റെ മകളും തിയറ്റർ കലാകാരിയുമായ സഞ്ജന കപൂറാണു ഭാര്യ. ഒരു മകനുണ്ട്. സംസ്കാരം ഇന്നലെ വൈകിട്ടു ലോധി റോഡ് ശ്മശാനത്തിൽ നടത്തി.രാജസ്ഥാനിലെ രൺതംഭോർ വന്യജീവി സങ്കേതത്തിന്റെ സംരക്ഷണത്തിനായി 1988ൽ അദ്ദേഹം രൺതംഭോർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി. ദേശീയ വന്യജീവി ബോർഡ് ഉൾപ്പെടെ 150ലേറെ കേന്ദ്ര–സംസ്ഥാന സർക്കാർ സമിതികളിൽ ഭാഗമായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് 2005ൽ രൂപീകരിച്ച ടൈഗർ ടാസ്ക് ഫോഴ്സിലും പ്രവർത്തിച്ചു. മാധ്യമപ്രവർത്തകനും ചരിത്രകാരനുമായിരുന്ന റൊമേഷ് ഥാപ്പറിന്റെയും രാജ് ഥാപ്പറിന്റെയും മകനായി 1952ൽ ഡൽഹിയിലാണു ജനിച്ചത്. ചരിത്രകാരി റൊമില ഥാപ്പർ പിതാവിന്റെ സഹോദരിയാണ്. ഡൂൺ സ്കൂളിൽ നിന്നും ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ വാൽമിക് ഥാപ്പർ ബിബിസിക്കു വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചാണു കരിയർ ആരംഭിക്കുന്നത്. ചിത്രങ്ങളും ഡോക്യുമെന്ററികളും എടുക്കാനുള്ള യാത്രകൾക്കിടെയാണു രൺതംഭോർ കടുവസങ്കേതത്തിൽ എത്തുന്നത്.രണതംഭോറിലെ വനപാലകനും വന്യജീവി പ്രവർത്തകനുമായിരുന്ന ഫത്തേസിങ് റാത്തോഡ് കടുവ സംരക്ഷണത്തിൽ വാൽമിക് ഥാപ്പറിന്റെ ഗുരുവായി. മൃഗവേട്ടയ്ക്കെതിരെയും കടുവ കേന്ദ്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും പോരാട്ടം നടത്തിയ ഥാപ്പർ ‘കടുവകളുടെ രഹസ്യജീവിതം’, ‘ടൈഗർ ഫയർ: 50 ഇയേഴ്സ് ഓഫ് ദ് ടൈഗർ ഇൻ ഇന്ത്യ’, ‘ടൈഗർ: ദി അൾട്ടിമേറ്റ് ഗൈഡ്’, ‘ദ് ലാസ്റ്റ് ടൈഗർ: മൈ ലൈഫ് വിത്ത് ടൈഗേഴ്സ്’ തുടങ്ങി 30ലേറെ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. കേന്ദ്രസർക്കാരിന്റെ ‘പ്രൊജക്ട് ചീറ്റ’ പദ്ധതിക്കെതിരെ പല വിമർശനങ്ങളും ഉയർത്തിയിരുന്നു.
Source link