ഓപ്പറേഷൻ സിന്ദൂർ: വെളിപ്പെടുത്തലുമായി സംയുക്ത സേനാ മേധാവി; ഇന്ത്യൻ യുദ്ധവിമാനവും തകർന്നു

ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവെന്ന സൂചന നൽകി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റാണെന്നും നാലു ദിവസം നീണ്ട സംഘർഷത്തിൽ ഒരിക്കൽപോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.ഷാംഗ്രില ഡയലോഗിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയ അദ്ദേഹം വാർത്താ ഏജൻസികൾക്കു നൽകിയ അഭിമുഖങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവച്ചത്. ‘ജെറ്റ് വീണുവെന്നതല്ല, എന്തുകൊണ്ട് വീണു, എന്തു പിഴവാണു സംഭവിച്ചത് എന്നതാണു പ്രധാനം, എണ്ണം പ്രധാനമല്ല’ –ബ്ലൂംബർഗ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഏപ്രിൽ 22നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മേയ് 7നാണു പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾക്കു നേരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യം നടത്തിയത്. തുടർന്നുണ്ടായ ഇന്ത്യ–പാക്ക് സൈനിക സംഘർഷം മേയ് 10ന് ആണ് അവസാനിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ യുദ്ധവിമാനങ്ങൾ തകർന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരും സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. യുദ്ധവിമാനം തകർന്നുവെന്ന് ഇതാദ്യമായാണ് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ സൂചന നൽകുന്നത്.വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്കു നഷ്ടങ്ങൾ സംഭവിച്ചുവെന്നു റോയിട്ടേഴ്സുമായുള്ള അഭിമുഖത്തിൽ പറഞ്ഞ അദ്ദേഹം വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. ‘എന്തുകൊണ്ട് ഈ നഷ്ടം സംഭവിച്ചു, അതിനു ശേഷം എന്തു ചെയ്തു എന്നതാണു പ്രധാനം’ –ജെറ്റുകൾ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.‘തന്ത്രങ്ങളിലെ പിഴവു മനസ്സിലാക്കാനും അതു പരിഹരിക്കാനും സാധിച്ചുവെന്നതാണു നല്ല കാര്യം. രണ്ടു ദിവസത്തിനു ശേഷം അവ നടപ്പാക്കി, മുഴുവൻ യുദ്ധവിമാനങ്ങളും പറന്നു, ദീർഘദൂരത്തിലേക്കുള്ള ലക്ഷ്യങ്ങളെ ഉന്നംവയ്ക്കുകയും ചെയ്തു’ –ബ്ലൂംബർഗിനോട് അദ്ദേഹം പറഞ്ഞു. തന്ത്രങ്ങളിൽ മാറ്റം വരുത്തിയെന്നും മേയ് 10ന് പാക്ക് വ്യോമതാവളങ്ങളിലേക്കു വലിയ തോതിൽ ആക്രമണം നടത്തിയെന്നും റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.പോരാട്ടത്തിൽ നഷ്ടങ്ങളുണ്ടാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ.ഭാരതി മുൻപു പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു പ്രതികരണം. പാക്കിസ്ഥാന്റെ അത്യാധുനിക വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Source link