അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സമ്മതിക്കാത്തതിന് അരുംകൊല; പ്രതികൾക്ക് വധശിക്ഷ കിട്ടുംവരെ പോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ. റിസോർട്ട് ഉടമ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് കേസിലെ പ്രതികൾ. കോട്‌വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇവർക്ക് ജീവപര്യന്തം വിധിച്ചിരുന്നു.
വിധിയിൽ തൃപ്തിയില്ലെന്നും എന്നാൽ മകളുടെ ആത്മാവിന് കുറച്ചെങ്കിലും ശാന്തി ലഭിച്ചിട്ടുണ്ടാകുമെന്നും അങ്കിതയുടെ മാതാവ് സോണി ദേവി പറഞ്ഞു. പോരി ജില്ലയിൽ ഋഷികേഷിന് സമീപത്തായി പ്രവർത്തിക്കുന്ന റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത.
2022 സെപ്തംബർ പതിനെട്ടിന് അങ്കിതയെ കാണാതായതായി. തുടക്കം മുതൽ തന്നെ അങ്കിതയുടെ കുടുംബത്തിന് പുൾകിതിനെ സംശയമുണ്ടായിരുന്നു. ഹോട്ടലിലെത്തുന്ന അതിഥികളുമായി ശാരീരികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച അങ്കിതയെ പുൾകിതും മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് മലഞ്ചെരുവിൽ നിന്ന് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് കേസ്.
യുവതിയെ തള്ളിയിട്ട ശേഷം ഒന്നുമറിയാത്തതുപോലെ പ്രതികൾ റിസോർട്ടിൽ തിരിച്ചെത്തി. തുടർന്ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഋഷികേഷിലെ ചില്ല കനാലിൽ നിന്ന് ദുരന്ത നിവാരണ സേനയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ യുവതിയുടെ സഹോദരനും പിതാവും മൃതദേഹം തിരിച്ചറിയുകയായിരുന്നു.
Source link