INDIA

പാക്കിസ്ഥാനെതിരെ ശക്തമായ സാമ്പത്തിക നിലപാട്; രാജ്യാന്തര പിന്തുണ തേടി ഇന്ത്യ


ന്യൂഡൽഹി ∙ എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) ഉൾപ്പെടെ രാജ്യാന്തര ഫോറങ്ങളിൽ പാക്കിസ്ഥാനെതിരെ നിലപാടു സ്വീകരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. യുഎസ് സന്ദർശിക്കുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎസ് ട്രഷറി ഡപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോൾകെൻഡറുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യാന്തര ധനകാര്യ ഫോറങ്ങളിലെ സഹകരണം ശക്തമാക്കുന്നതുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണു വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ നൽകുന്ന വിവരം. എഫ്എടിഎഫും ഈ ചർച്ചയിൽ വിഷയമായി.  ഭീകരവാദത്തിനുള്ള സഹായവും കള്ളപ്പണ ഇടപാടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസിയാണ് എഫ്എടിഎഫ്. ഈ മാസം നടക്കുന്ന എഫ്എടിഎഫ് പ്ലീനറി യോഗത്തിൽ ‘ഗ്രേ പട്ടിക’യിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. ഈ മാസം നടക്കുന്ന ലോകബാങ്ക് യോഗത്തിലും പാക്കിസ്ഥാനുള്ള സഹായത്തെ ഇന്ത്യ എതിർക്കും. ഇന്ത്യയുടെ എതിർപ്പുകൾ വിജയിക്കണമെങ്കിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിലാണു ചർച്ചകൾ സജീവമാക്കിയത്. 2018 മുതൽ ഗ്രേ ലിസ്റ്റിലുണ്ടായിരുന്ന പാക്കിസ്ഥാനെ 2022ൽ ആണ് ഒഴിവാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണു പാക്കിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ഇന്ത്യ ഊർജിതമാക്കിയത്.  പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാന്റെ രാജ്യാന്തര പണമിടപാടുകൾ സുഗമമാകില്ല.


Source link

Related Articles

Back to top button