KERALAM

‘ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും’; മഴ കനത്താൽ തീരുമാനം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹെെസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അദ്ധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അദ്ധ്യാപക സംഘടനകളാണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മിഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വെെകിട്ടും അധികസമയം കൂട്ടിച്ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്കൂളിൽ എൽപിയും യുപിയും ഹെെസ്കൂളും ഒരുമിച്ചുള്ളതിനാൽ പ്രായോഗികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം. റിപ്പോർട്ട് നൽകിയവരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പുതിയ അദ്ധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹെെസ്കൂളുകളിൽ അരമണിക്കൂർ പ്രവൃത്തി സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെയും വെെകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക.

ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വെെകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം ഏഴ് ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ. യുപി ക്ലാസുകളിൽ തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എൽപി ക്ലാസുകളിൽ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.


Source link

Related Articles

Back to top button