സാധാരണക്കാരായ ആളുകൾ പൈസയുമായി വരുന്നു; മത്സരിക്കുമെന്ന് വീണ്ടും സൂചന നൽകി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി വി അൻവർ. തന്നെ പിന്തുണയ്ക്കുന്ന ആളുകൾ മത്സരിക്കണമെന്ന് പറഞ്ഞ് സമ്മർദത്തിലാക്കുകയാണെന്നും സാധാരണക്കാരായ ആളുകൾ പണവുമായി തന്നെ വന്ന് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് മത്സരിക്കില്ലെന്ന് പറഞ്ഞ ്അഭിപ്രായത്തിൽ നിന്നാണ് അദ്ദേഹം മലക്കം മറിഞ്ഞത്.
‘എന്തുകൊണ്ടാണ് മത്സരിക്കില്ലെന്ന് പറഞ്ഞത്. പൈസയില്ലാത്തതുകൊണ്ടല്ലേ. ഇപ്പോൾ 5000, 2,000, 500 എന്നിങ്ങനെ ആളുകൾ പൈസയുമായി വരുന്നു. ഞങ്ങൾ നോക്കിക്കൊള്ളാം, നോമിനേഷൻ കൊടുത്ത് വീട്ടിലിരുന്നാൽ മതിയെന്നാണ് പലരും പറയുന്നത്. ജനങ്ങൾ ഒന്നാകെ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും. തൊഴിലാളികളാണ് കേട്ടോ പറയുന്നത്. മുതലാളിമാർ ആരുമില്ല.’- അൻവർ പറഞ്ഞു.
വിഷയത്തിൽ പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അൻവർ വ്യക്തമാക്കി. മത്സരിക്കാൻ താൻ തയ്യാറാണ്. പക്ഷേ തന്റെ കെെയിൽ അഞ്ച് പെെസയില്ലെന്നായിരുന്നു പി വി അൻവർ രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിലേക്ക് ഇനിയില്ലെന്നും, താൻ ഇല്ലാതെ യു ഡി എഫ് വിജയിക്കില്ലെന്നും അൻവർ പറഞ്ഞിരുന്നു. താൻ ആരെയും കണ്ടല്ല എം എൽ എ സ്ഥാനം രാജിവച്ചത്. ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഎം മാറിക്കൊണ്ടിരിക്കുകയാണ്. എന്റെ പോരാട്ടം തുടരും. സോഷ്യലിസം, മതേതരത്വം എന്നിവ പാലിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്. സോഷ്യലിസം, മതേതരത്വം എന്ന ആശയം കണ്ടാണ് പാർട്ടിയിൽ ചേർന്നത്. അത് മാറിപ്പോൾ അതിനെ ചോദ്യം ചെയ്തു. അത് അധികപ്രസംഗം ആണെന്നാണ് അവർ പറയുന്നത്. സാധാരണക്കാരെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസിനെ വരെ ഞാൻ ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link