മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അഭിജിത്ത് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സന്ദേശമയച്ചത്.
ഇതിൽ പൊലീസ് കേസെടുത്ത് തുടർനടപടികളിലേക്ക് കടന്നതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി വിധി അനുകൂലമല്ലാത്തതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണെന്നും ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ “ഇരുമ്പ് കൈകളാൽ” നേരിടണമെന്നും കോടതി പറഞ്ഞു.
Source link