KERALAMLATEST NEWS

ജയിലിൽ നിന്ന് നിയമം പഠിച്ച് കേസ് സ്വയം വാദിക്കണം; അനുമതി തേടി ഭർത്താവിനെ  വെട്ടിനുറുക്കിയ കേസിലെ  പ്രതി 

ലക്‌നൗ: ഭർത്താവിനെ വെട്ടിനുറുക്കിയ കേസിലെ പ്രതി ജയിലിനുള്ളിൽ നിയമം പഠിക്കാൻ അനുമതി തേടി. മീററ്റ് കൊലപാതക കേസിലെ പ്രതി മുസ്‌കാൻ റസ്തഗി (28) ആണ് ഇങ്ങനെ ഒരാവശ്യം ജയിൽ അധികൃതരെ അറിയിച്ചത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരവ് രജ്‌‌‌പുത്തിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കി വീപ്പയിലിട്ട് കോൺക്രീറ്റുചെയ്ത കേസിലാണ് മുസ്കാൻ പിടിയിലായത്. തനിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ നന്നായി വാദിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മുസ്കാൻ ഈ ആവശ്യം മുന്നോട്ടുവച്ചതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാൽ മുസ്കാൻ എട്ടാം ക്ലാസിനപ്പുറം പഠിച്ചിട്ടിച്ചില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

മകളുടെ പിറന്നാൾ ആഘോഷിക്കാൻ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ സൗരഭിനെ കാമുകൻ സാഹിലിന്റെ സഹായത്തോടെ മുസ്‌കാൻ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരം കഷണങ്ങളാക്കി വെട്ടിമുറിച്ച് ഒരു വീപ്പയിൽ തള്ളുകയും അത് കോൺക്രീറ്റുകൊണ്ട് മൂടുകയും ചെയ്തു. തുടർന്ന് സൗരഭ് യാത്രയിലാണെന്ന് ബന്ധുക്കളെയും മറ്റും വിശ്വസിപ്പിക്കാനും ശ്രമിച്ചു.എന്നാൽ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നതും പ്രതികൾ പിടിയിലായതും. ചോദ്യംചെയ്യലിൽ തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന് കരുതിയാണ് കൊല നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

സൗരഭും മുസ്‌കാൻ ഏറെ നാൾ പ്രണയിച്ചശേഷമാണ് വിവാഹം കഴിച്ചത്. മുസ്‌കാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാൻ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് മുസ്‌കാൻ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലായി. ഇതേത്തുടർന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുസ്‌കാൻ മകൾക്ക് ജന്മം നൽകിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


Source link

Related Articles

Back to top button