നാട്ടുകാരുടെ കൺമുന്നിൽ യുവതിയെ കൊന്നു, അറുത്തെടുത്ത തലയുമായി തെരുവിൽ പരേഡ്

കൊൽക്കത്ത: സഹോദരഭാര്യയെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ കറങ്ങിനടന്നു. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിമൽ മൊണ്ടൽ എന്നയാളാണ് കൊടുംക്രൂരത ചെയ്തത്. സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരയും പ്രതിയും തമ്മിൽ കുറച്ചുനാളായി കുടുംബപരമായ പ്രശ്നങ്ങളെത്തുടർന്ന് വഴക്കായിരുന്നു. കഴുത്തറുത്തുകൊല്ലുമെന്ന് പ്രതി പലതവണ പരസ്യമായി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്തെടുത്തശേഷം ചോരയൊലിക്കുന്ന തലയും രക്തക്കറപുരണ്ട കത്തിയുമായി തെരുവിലൂടെ അല്പസമയം നടന്നു. ഇത്രയും വർഷമായി തന്നോട് ചെയ്ത അനീതിക്ക് പകരം വീട്ടിയെന്ന് ബിമൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാരും വഴിപോക്കരും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ആരും തടഞ്ഞില്ല. ചിലർ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു.
കുറച്ചുകഴിഞ്ഞാണ് ബിമൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇയാളുടെ വരവുകണ്ട് പൊലീസുകാർപോലും ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ട്. കൊലപാതകം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം നൽകാനും ബിമൽ മറന്നില്ല. കൊടുംക്രൂരത നേരിട്ടുകണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഗ്രാമവാസികൾ ഇതുവരെ മുക്തരായിട്ടില്ല. ബിമലും സതിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് അറിയാം. എന്നാൽ ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യുമെന്ന് തങ്ങളാരും കരുതിയില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബന്ധുക്കൾ ആരും തയ്യാറായിട്ടില്ല.
Source link