കുമ്പളങ്ങാട് ബിജു വധക്കേസ്: ബിജെപി പ്രവർത്തകരായ എട്ടുപ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ

തൃശൂർ: സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വടക്കാഞ്ചേരി കുമ്പളങ്ങാട് ചാലയ്ക്കൽ വീട്ടിൽ ബിജുവിനെ (31) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. കുറ്റക്കാരാണെന്ന് കോടതി. തൃശൂർ അഡീഷൻ സെഷൻസ് കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ശിക്ഷവിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
കേസിലെ 9 പ്രതികളിൽ ആറാം പ്രതിയായ രവി വിചാരണയ്ക്കിടയിൽ മരിച്ചു. മറ്റ് പ്രതികളായ കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ (51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പിൽ സുനീഷ് (34), കരിമ്പനവളപ്പിൽ സനീഷ് (37) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം പ്രതികൾ ഓരോരുത്തരും ഓരോലക്ഷം രൂപ പിഴയും അടയ്ക്കണം.
2010 മേയ് 16ന് വൈകിട്ട് അഞ്ചിന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തു വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ബിജുവിന്റെയും സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ ജിനീഷിന്റെയും അരികിൽ ബൈക്കിലെത്തിയ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെ വാളുവീശി പേടിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link