നഷ്ടമുണ്ടായെന്നതല്ല, പിഴവു തിരുത്തി തിരിച്ചടിച്ചു എന്നതാണു പ്രധാനം: വ്യക്തമാക്കി സംയുക്ത സേനാ മേധാവി

ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കു പോർവിമാനം നഷ്ടമായെന്നു സൂചന നൽകി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായി തിരിച്ചടിച്ചെന്നും ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദവും അദ്ദേഹം നിഷേധിച്ചു.‘‘വിമാനം വീണു എന്നതല്ല, എന്തുകൊണ്ടാണ് വീണത് എന്നതായിരുന്നു പ്രധാനം. പിന്നീട് ഞങ്ങൾ യുദ്ധതന്ത്രത്തിലെ പിഴവുകൾ തിരിച്ചറിയുകയും പരിഹരിക്കുകയും മേയ് 7, 8,10 തീയതികളിൽ പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു’’– അനിൽ ചൗഹാൻ പറഞ്ഞു. പോരാട്ടത്തിൽ നഷ്ടങ്ങളുണ്ടാകുമെന്ന് നേരത്തേ എയർ മാർഷൽ എ.കെ.ഭാരതിയും വ്യക്തമാക്കിയിരുന്നു.പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ആലോചനയുണ്ടായിരുന്നില്ലെന്നും ചൗഹാൻ പറഞ്ഞു.
Source link