അപകടത്തിന് കാരണം കരാറുകാരും ഉദ്യോഗസ്ഥരും, വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി വാഹനമിടിച്ച് മരിച്ചതിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗതയെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിന് കാരണമായി. ജീപ്പ് അമിതവേഗയിൽ പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ് (19) മരിച്ചത്.
സിനിമാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ദിൽഷാന. കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അമിതവേഗത്തിൽ വന്ന് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്.
ദിൽഷാനയുടെ വീടിന്റെ തൊട്ടുതാഴെയാണ് അപകടം നടന്നത്. വീട്ടിൽ നിന്നിറങ്ങി പാൽ വാങ്ങാനായി റോഡരികിൽ നിൽക്കുകയായിരുന്നു ദിൽഷാന. പെൺകുട്ടിയെ ഇടിച്ച ശേഷം അടുത്ത് പെെപ്പുകൾ കൂട്ടിയിട്ട സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് ജീപ്പ് നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടൻ ദിൽഷാനയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അമിത വേഗത്തിലാണ് അപകടമുണ്ടാക്കിയ ക്രൂയിസർ ജീപ്പ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. അമിത വേഗത്തിലായിരുന്നതുകൊണ്ടുതന്നെ പൈപ്പടക്കം വിദ്യാർത്ഥിനിയുടെ ദേഹത്തിടിച്ചിരിക്കാമെന്നും നാട്ടുകാർ പറയുന്നു. ആവശ്യത്തിന് വീതിയില്ലാത്ത റോഡരികിൽ ഇത്തരത്തിൽ പൈപ്പുകൾ ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തിന് ഉത്തരവാദികളെന്നും നാട്ടുകാർ ആരോപിച്ചു.
Source link