KERALAM

കണ്ണൂർ ജില്ലയ്ക്ക് പുതിയൊരു പേരുദോഷം കൂടി, അരും കൊലകൾക്ക് പിന്നിലെ കാരണങ്ങൾ…

കണ്ണൂർ ജില്ലയിൽ അടുത്ത നാളുകളിൽ നടന്ന അരും കൊലകളും കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധം. കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിൽ നടന്ന നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നിലും കൈതപ്രത്തെ രാധാകൃഷ്ണൻ വധത്തിലും കള്ളത്തോക്കുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കാഞ്ഞിരക്കൊല്ലി കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കള്ളത്തോക്ക് നിർമാണം കൂടാതെ കർണ്ണാടകയിൽ നിന്നും പഴയ തോക്കുകൾ ചെറിയ വിലയ്ക്ക് വാങ്ങി ആവശ്യമായ അറ്റകുറ്റ പണികൾ നടത്തിയ ശേഷം വലിയ തുകയ്ക്ക് വിൽക്കുന്ന സംഘവുമുണ്ടെന്നും പൊലീസ് പറയുന്നു.


ജില്ലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ വേണ്ടിയുള്ള ഷൂട്ടേഴ്സ് ലൈസൻസ് ഉള്ളവരിൽ പലരും ഒളിഞ്ഞു തെളിഞ്ഞും ലൈസൻസ് ഇല്ലാത്ത തോക്കും ഉപയോഗിക്കുന്നവരാണെന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് പയ്യാവൂരിൽ ഇരുമ്പ് ആയുധ നിർമാണ തൊഴിലാളിയായ നിധീഷ് ബാബു എന്ന യുവാവിനെ വീട്ടിൽ കയറി ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കള്ളത്തോക്ക് നിർമ്മിച്ചു നൽകാൻ വൈകിയതാണ് കൊലപാതകത്തിന് കാരണം.

മാർച്ച് 20ന് കൈതപ്രത്ത് കെ.കെ. രാധാകൃഷ്ണനെ വെടിവച്ച് കൊന്ന സംഭവത്തിലും ഉപയോഗിച്ചത് ലൈസൻസില്ലാത്ത നാടൻ തോക്കാണ്. കേസിൽ പിടിയിലായ പെരുമ്പടവിലെ എൻ.കെ. സന്തോഷ് കാട്ടുപന്നിയെ വെടിവെക്കാൻ അനുമതിയുള്ള ഷൂട്ടേഴ്സസ് സംഘത്തിലെ അംഗമാണ്. എന്നാൽ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കൃത്യം നടത്താൻ ഉപയോഗിച്ച തോക്ക് ലൈസൻസ് ഇല്ലാത്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൂട്ടേഴ്സ് സംഘത്തിന്റെ മറവിൽ വന്യമൃഗങ്ങളെ ഉൾപ്പെടെ വേട്ടയാടുന്ന സംഭവങ്ങളുമുണ്ട്.

റിട്ട. പൊലീസും പിടിയിൽ

കഴിഞ്ഞമാസം മുണ്ടയാട് വാരം സ്വദേശിയായ റിട്ട. എസ്.ഐ സെബാസ്റ്റിയനെ കള്ളത്തോക്കുമായി കാറിൽ സഞ്ചരിക്കവെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാർ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ വാഹനത്തിൽ കള്ളത്തോക്ക് കണ്ടെത്തുകയായിരുന്നു. താൻ പന്നിയെ വെടിവയ്ക്കാൻ പോകുകയാണെന്നായിരുന്നു ഇയാളുടെ മറുപടി.

തിരകൾ എത്തുന്നത് അതിർത്തി കടന്ന്

കഴിഞ്ഞ മാർച്ചിൽ കണ്ണൂർ-കർണ്ണാടക പാതയിൽ കൂട്ടുപുഴ ചെക്പോസ്റ്റിൽ നിന്നും സ്വകാര്യ ബസിൽ നിന്നും 150 തിരകൾ എക്‌സൈസ് പരിശോധനയിൽ കണ്ടെടുത്തിയിരുന്നു. വീരാജ്പേട്ടിൽ നിന്നും കണ്ണൂരിലേക്ക് കടത്തവെയാണ് ബസിന്റെ സീറ്റിനടിയിൽ നിന്നും തിരകൾ പിടിച്ചെടുത്തത്. കണ്ണൂരിൽ വ്യാപകമായി നിർമ്മിക്കുന്ന കള്ളത്തോക്കുകളിൽ ഉപയോഗിക്കാനായുള്ള തിരയായിരിക്കാം. ഇതെന്ന നിഗമനത്തിലും പൊലീസെത്തിയിരുന്നു.

മലയോരം കേന്ദ്രമാകുന്നു

ജില്ലയിൽ കൂടുതലായും കള്ളത്തോക്കുകൾ നിർമ്മിക്കുന്നത് മലയോര മേഖലകളിലാണെന്നും കാഞ്ഞിരക്കൊല്ലി ഇതിന് പ്രധാന കേന്ദ്രമാണെന്നുമുള്ള നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരം കർണ്ണാടക വനംവകുപ്പ് പത്തുവർഷം മുന്നേ കൈമാറിയിട്ടുണ്ടെന്നുമാണ് വിവരങ്ങൾ. അതിർത്തി ഗ്രാമമായ കാലാങ്കി മുതൽ വഞ്ചിയം വരെ 130 കള്ളത്തോക്കുകൾ കൈവശം വച്ചവരുടെ ലിസ്റ്റും കൈമാറിയിരുന്നു. പ്രദേശത്ത് ഒരു വർഷം മുൻപ് റിസോർട്ട് നടത്തിപ്പുകാരനായ ബെന്നി എന്നയാളുടെ കയ്യിൽ നിന്നും തോക്ക് താഴെ വീണ് പൊട്ടി മരണപ്പെടുകയും ചെയ്തിരുന്നു. ഇതുൾപ്പെടെ കള്ളത്തോക്ക് നിർമ്മാണത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം.

നായാട്ട് സംഘങ്ങൾ കാട് വാഴുന്നു

കാടുകളിൽ നായാട്ട് കർശനമായി നിയന്ത്രിച്ചെന്നു വനംവകുപ്പ് അവകാശപ്പെടുമ്പോഴും തോക്കുമായി കാട്ടിൽ കയറി മൃഗവേട്ട തുടരുന്നു. എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രമാണ് നാടൻ തോക്കുകൾ സംബന്ധിച്ച അന്വേഷണത്തിന് പൊലീസ് തയ്യാറാകുന്നത്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള നാടൻ തോക്കുകൾ പലരുടെയും കൈവശം ഇപ്പോഴുമുണ്ടത്രെ. ഒരുകാലത്തു വന്യമൃഗങ്ങളിൽ നിന്നു വീടും കൃഷിയിടവും സംരക്ഷിക്കാൻ തോക്കുകൾ വേണ്ടിയിരുന്നുവെന്ന ന്യായം പറഞ്ഞാണ് തോക്കു വാങ്ങി സൂക്ഷിച്ചത്. പിന്നീട് നായാട്ടിനു വേണ്ടി മാത്രമായി തോക്കു വാങ്ങൽ. നായാട്ടിനിടെ പിടിയിലാകുന്നവരുടെ പക്കൽ നിന്നു നാടൻ തോക്കുകൾ പിടികൂടാറുണ്ടെങ്കിലും ഉറവിടം വ്യക്തമാകാറില്ല. തോട്ടക്കുഴൽ, ഇരട്ടക്കുഴൽ, റിവോൾവർ തോക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നായാട്ടിനു വേണ്ടിയാണ് പലരും ഇപ്പോൾ തോക്കുകൾ വാങ്ങുന്നത്.

ലൈസൻസിന് കടക്കണം കടമ്പകൾ

തോക്ക് ലൈസൻസ് ലഭിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. വനംവകുപ്പ്, ജില്ലാ പൊലീസ് മേധാവി, റവന്യുവകുപ്പ് എന്നിവരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തോക്കിനു ലൈസൻസ് ലഭിക്കുകയുള്ളൂ. അപേക്ഷകൻ വനാതിർത്തിയിലല്ല താമസിക്കുന്നതെന്നു വനംവകുപ്പ് ഉറപ്പു വരുത്തണം. കേസുകളിൽ പ്രതിയല്ലെന്നും കുഴപ്പക്കാരനല്ലെന്നും തെളിയിക്കുന്ന റിപ്പോർട്ട് നൽകേണ്ടത് പൊലീസാണ്. എസ്.എച്ച്.ഒ മാർ നൽകുന്ന റിപ്പോർട്ട് തള്ളാൻ ജില്ലാ പൊലീസ് മേധാവിക്ക് അധികാരമുണ്ട്. അപേക്ഷകന്റെ സാമൂഹിക പശ്ചാത്തലം അന്വേഷിക്കേണ്ടതു തഹസിൽദാരാണ്. അപേക്ഷകൻ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്‌ട്രേട്ട്, എ.ഡി.എം. എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. തോക്ക് ലൈസൻസ് ലഭിക്കാൻ ഫോം എയിലാണ് അപേക്ഷ തയാറാക്കേണ്ടത്.

ലക്ഷങ്ങളുടെ ഇടപാടുകൾ

തോക്കുനിർമാണവും വ്യാപാരവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ ഒരുകാലത്തു നടന്നിരുന്നതു ലക്ഷങ്ങളുടെ ഇടപാടുകളാണ്. രണ്ടുതരം നാടൻതോക്കുകളാണു നിലവിലുള്ളത്. വെടിയുണ്ടയ്ക്കു പകരം കുന്നിക്കുരുവോളം വലുപ്പമുള്ള ഈയത്തിന്റെ ഉരുളൻ മണികൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന തോക്കുകളും തോട്ട ഉപയോഗിച്ചു വെടിവയ്ക്കുന്ന തോട്ടക്കുഴലുകളും ഇടുക്കി പോലുള്ള ഹൈറേഞ്ചുകളിൽ വ്യാപകമായിരുന്നു. അതേ രീതിയിലുള്ള തോക്കുകളാണ് കണ്ണൂരിലെ മലയോരങ്ങളിലും വ്യാപകമാകുന്നത്.

അന്വേഷണം വേണം

ജില്ലയിൽ കള്ളത്തോക്ക് നിർമാണം വ്യാപകമാണെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആരോപിച്ചു. മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് നിർമാണം വ്യാപകമായിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനാണ് കള്ളത്തോക്കുകൾ വ്യാപകമായി നിർമിക്കുന്നതെങ്കിലും അടുത്തകാലത്തായി രണ്ട് മനുഷ്യജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. കള്ളത്തോക്ക് നിർമിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button