അൻവർ ചോദിച്ചത് സിറ്റിംഗ് സീറ്റ്, വച്ചുനീട്ടിയത് മലമ്പുഴയും ബേപ്പൂരും; യുഡിഎഫിന് മുന്നിലിട്ട ഡിമാൻഡ് ഇങ്ങനെ

മലപ്പുറം: യുഡിഎഫ് പ്രവേശനത്തിനായി താൻ മുന്നോട്ടുവച്ച ഡിമാൻഡുകൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി പിവി അൻവർ. നിലമ്പൂരിന് പകരം താൻ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ചോദിച്ചിരുന്നെന്നും ബേപ്പൂരിൽ മത്സരിക്കാനാണ് തനിക്ക് മറുപടി ലഭിച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു. വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് താൻ ഇനിയില്ലെന്നും അൻവർ വ്യക്തമാക്കി.
‘ചർച്ചകൾ ഒരുപാട് നടത്തി. ആരെ സ്ഥാനാർത്ഥിയാക്കിയാലും അംഗീകരിക്കാമെന്ന് പറഞ്ഞു. ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അറിയിച്ചു. ഒറ്റകാര്യമേ മുന്നോട്ടുവച്ചിട്ടുള്ളൂ. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്ന് രേഖാപരമായോ അല്ലെങ്കിൽ പൊതുസമൂഹത്തിന് മുന്നിൽ പ്രഖ്യാപിക്കുകയോ വേണം. എന്റെ ഉറച്ച സിറ്റിംഗ് സീറ്റാണ് നൽകിയത്. അതുകൊണ്ട് ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഒരു സിറ്റിംഗ് സീറ്റ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇവർ നാളെ എന്നെ ചവിട്ടിപ്പുറത്താക്കും. അത് ഇപ്പോഴാണ് ആവശ്യപ്പെട്ടത്. മുമ്പ് അത് ആവശ്യപ്പെട്ടില്ലായിരുന്നു’- പിവി അൻവർ വ്യക്തമാക്കി.
’99 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുകയാണ്. അവർ തോറ്റ പല സീറ്റിലും എനിക്ക് ജയിപ്പിക്കാൻ കഴിയും. അതിന് പറ്റിയ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്റെ കയ്യിലുണ്ട്. മലമ്പുഴ ഏറ്റെടുക്കാമെന്നും പറഞ്ഞു. എന്നാൽ ഒന്നിനും അവർ തയ്യാറായില്ല. അവസാനം ഞാൻ പറഞ്ഞു, നിങ്ങൾ എനിക്ക് മത്സരിക്കാൻ സീറ്റ് നൽകൂവെന്ന്. ഘടകക്ഷിയാക്കുന്നതും വിട്. അസോസിയേറ്റ് എങ്കിൽ അസോസിയേറ്റ്. സമ്മതിക്കാൻ വേണ്ടിയായിരുന്നില്ല അങ്ങനെ പറഞ്ഞത്. അവരുടെ മനസ്സിലിരിപ്പ് അറിയാനായിരുന്നു. 140 സീറ്റില്ലേ, എവിടേയും മത്സരിക്കാമെന്നാണ് അവർ പറഞ്ഞത്. പറ്റില്ലെന്ന് മറുപടി നൽകി’- അൻവർ പറഞ്ഞു.
തനിക്ക് സീറ്റ് നൽകേണ്ട കാര്യം മുസ്ലിം ലീഗിനില്ല. ഞാൻ കോൺഗ്രസിന് നൽകിയതാണ് നിലമ്പൂർ സീറ്റ്. അവരാണ് എനിക്ക് സീറ്റ് നൽകേണ്ടത്. ലീഗ് നേതൃത്വവും അങ്ങനെയാണ് പറഞ്ഞത്. അത് ന്യായമാണ്. അപ്പോൾ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്നോട് ചോദിച്ചത്, ബേപ്പൂർ മത്സരിച്ചൂടെയെന്നാണ്. ആദ്യം പറഞ്ഞു മലമ്പുഴ തരാമെന്ന്. പിന്നീട് ബേപ്പൂർ. ഒരൊറ്റ വ്യക്തിയാണ് തന്നെ കൊന്ന് കൊലവിളിച്ചത്. യുഡിഎഫ് നേതൃത്വമല്ല’ -അൻവർ പറഞ്ഞു.
Source link