KERALAMLATEST NEWS

വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചു; അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അട്ടപ്പാടി ചാരക്കടവിൽ മല്ലൻ എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്.

ആനയുടെ ആക്രമണത്തിൽ മല്ലന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറി. ഗുരുതര പരിക്കേറ്റ മല്ലന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനായി ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിലാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് മല്ലൻ മരണപ്പെട്ടത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ മാസം 27നും അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഉൾക്കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് പുതൂർ സ്വർണഗദ്ധ ഉന്നതിയിലെ കാളിയെ കാട്ടാന ആക്രമിച്ചത്. വിറക് വെട്ടുന്നതിനിടെ കാളി കാട്ടാനയ്ക്ക് മുന്നിൽപെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാട്ടുവള്ളിയിൽ തട്ടി നിലത്ത് വീണു. പാഞ്ഞടുത്ത ആന കാളിയുടെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് ദൂരേക്കെറിഞ്ഞു. ശബ്ദം കേട്ടെത്തിയ കൊച്ചുമകനാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി ഉൾവനത്തിൽ നിന്നും ഒന്നര കിലോമീറ്റർ ചുമന്ന ശേഷം വനംവകുപ്പിന്റെ വാഹനത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.


Source link

Related Articles

Back to top button