പദ്മരാജന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനം : മോഹൻലാൽ

തിരുവനന്തപുരം: പി.പദ്മരാജനെപ്പോലെയുള്ള അതുല്യ കലാകാരന്റെ സിനിമകളിൽ അഭിനയിക്കാനായത് അഭിമാനകരവും വലിയ അംഗീകാരവുമാണെന്ന് നടൻ മോഹൻലാൽ. തൂവാനത്തുമ്പികൾ,കരിയിലക്കാറ്റ് പോലെ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ തന്റെ മക്കൾ അടക്കമുള്ളവർ ഇപ്പോഴും ആസ്വദിക്കുന്നതും ചർച്ച ചെയ്യുന്നതും കാലം കാത്തുവച്ച ദക്ഷിണയാണെന്നും മോഹൻലാൽ പറഞ്ഞു. പി.പദ്മരാജന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് പി.പദ്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 34ാമത് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ മഹാപ്രതിഭയുടെ അഞ്ച് സിനിമകളിൽ അഭിനയിക്കാനായത് വലിയ നിയോഗമായാണ് നോക്കിക്കാണുന്നത്. ജ്യേഷ്ഠസഹോദരനെപ്പോലെ എന്നും പെരുമാറിയിട്ടുള്ള അദ്ദേഹവും കുടുംബാംഗങ്ങളും തന്നെയും കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത് പദ്മരാജനോടുള്ള മാനസപൂജയായാണ് കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ചടങ്ങിൽ പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പദ്മരാജൻ സാഹിത്യ പുരസ്‌കാരം എസ്.ഹരീഷിനും (നോവൽ-പട്ടുനൂൽപ്പുഴു) പി.എസ്.റഫീഖിനും (ചെറുകഥ-ഇടമലയിലെ യാക്കൂബ്),ഫാസിൽ മുഹമ്മദിനും (സംവിധായകൻ,തിരക്കഥാകൃത്ത്-ഫെമിനിച്ചി ഫാത്തിമ) നൽകി. യുവ എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്ക് നൽകുന്ന എയർഇന്ത്യ എക്‌സ്‌പ്രസ് ടെയിൽസ് ഒഫ് ഇന്ത്യ അവാർഡ് ഐശ്വര്യ കമലയ്ക്കും (നോവൽ-വൈറസ്) നൽകി.
പദ്മരാജനൊപ്പം ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ച ബി.ലെനിൻ,വേണു,ജോഷി മാത്യു,സുരേഷ് ഉണ്ണിത്താൻ,പൂജപ്പുര രാധാകൃഷ്ണൻ, മോഹൻദാസ് എന്നിവരെയും ആദരിച്ചു. പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി,മക്കളായ അനന്ത പദ്മനാഭൻ,മാധവിക്കുട്ടി,സംവിധായകൻ ടി.കെ.രാജീവ് കുമാർ,പി.ജി.പ്രദീഷ്,ജി.ആർ.ഇന്ദുഗോപൻ,എസ്.കുമാർ,പ്രദീപ് പനങ്ങാട്,എ,ചന്ദ്രശേഖരൻ,സനൽകുമാർ,ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Source link