പാക്ക് ഷെല്ലാക്രമണം: മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകി

ശ്രീനഗർ ∙ ജമ്മുവിലെ അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന സർക്കാർ ജോലിയുടെ രേഖകൾ കൈമാറി. പൂഞ്ചിൽ 2 ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് 14 പേർക്ക് നിയമന ഉത്തരവുകൾ കൈമാറിയത്. പാക്ക് ആക്രമണത്തിന് ഇരയായവർക്കു വേണ്ടി പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.ഓപ്പറേഷൻ സിന്ദൂർ തിരിച്ചടി നടന്ന ഈ മാസം 7നു ശേഷമുള്ള 4 ദിവസങ്ങളിലാണ് അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലാക്രമണം നടന്നത്.ഇന്ത്യൻ ആക്രമണം ഭീകരകേന്ദ്രങ്ങളിൽ മാത്രമായിരുന്നുവെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. അതേസമയം, പാക്കിസ്ഥാൻ സാധാരണ ജനങ്ങളെയും ആരാധനാലയങ്ങളെയും ആക്രമിച്ചു. ലഫ്. ഗവർണർ മനോജ് സിൻഹ, സ്ഥലം എംഎൽഎ ജാവിദ് റാണ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഷെല്ലാക്രമണങ്ങളിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കാൻ അതിർത്തി ഗ്രാമങ്ങളിൽ 90,000 ബങ്കറുകൾ നിർമിച്ചതായും മന്ത്രി പറഞ്ഞു.
Source link