ഇറാന് സൗദിയുടെ മുന്നറിയിപ്പ്; ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രേലി ആക്രമണം

റിയാദ്: അമേരിക്കയുമായി ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രയേലിന്റെ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ഇറാന് സൗദി നല്കിയതായി റിപ്പോർട്ട്. സൗദിയിലെ സൽമാൻ രാജാവ് കഴിഞ്ഞമാസം തന്റെ മകൻ ഖാലിദ് ബിൻ സൽമാനെ ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ പക്കലേക്കു നേരിട്ടയച്ചാണു മുന്നറിയിപ്പു നല്കിയത്. ആണവവിഷയത്തിൽ ഇറാനും അമേരിക്കയും ചർച്ചകളാരംഭിച്ചിരിക്കേ, മുൻ അമേരിക്കൻ അംബാസഡർകൂടിയായ ഖാലിദ് ബിൻ സൽമാൻ ഏപ്രിൽ 17നാണു ടെഹ്റാനിൽ ഖമനയിയെ കണ്ടത്. ഇറാനിലെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ, സേനാ മേധാവി മുഹമ്മദ് ബാഗേരി, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യുഎസ് പ്രസിഡന്റ് ട്രംപ് അക്ഷമനാണെന്നും ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്ന കരാർ ഉടൻ വേണമെന്നും ഖാലിദ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണം നേരിടുന്നതിലും നല്ലത് അമേരിക്കയുമായി കരാറുണ്ടാക്കുന്നതാണ്. ഗാസയ്ക്കും ലബനനും പുറമേ മറ്റൊരു സംഘർഷംകൂടി താങ്ങാൻ പശ്ചിമേഷ്യക്കാവില്ലെന്നും സൗദി രാജകുമാരൻ ചൂണ്ടിക്കാട്ടി. വാർത്ത സംബന്ധിച്ചു പ്രതികരിക്കാൻ ഇറാനും സൗദിയും തയാറായിട്ടില്ല.
Source link