INDIA

ഇന്ത്യ ആവശ്യപ്പെട്ടു; ഫ്രഞ്ച് എംബസി മുൻ ഉദ്യോഗസ്ഥനടക്കം 2 തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ ഇന്റർപോൾ സിൽവർ നോട്ടിസ്


ന്യൂഡൽഹി∙ ഇന്ത്യയുടെ അഭ്യർഥനപ്രകാരം തട്ടിപ്പു കേസ് പ്രതികളായ രണ്ടു പേർക്കെതിരെ ഇന്റർപോളിന്റെ സിൽവർ നോട്ടിസ്. വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന ഫ്രഞ്ച് എംബസി മുൻ ഉദ്യോഗസ്ഥൻ ശുഭം ഷോകീൻ, ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന അമിത് മദൻലാൽ ലഖൻപാൽ എന്നിവർക്കെതിരെയാണ് സിൽവർ നോട്ടിസ് പുറപ്പെടുവിച്ചത്. അനധികൃത ആസ്തികൾ കണ്ടെത്താൻ ജനുവരിയിലാണ് ഇന്റർപോൾ സിൽവർ നോട്ടിസ് സംവിധാനം ഏർപ്പെടുത്തിയത്. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ പഴ്സനൽ വീസ, ലോ ഓഫിസർ ആയിരുന്നു ശുഭം ഷോകീൻ. 2019 സെപ്റ്റംബർ മുതൽ 2022 മേയ് വരെയുള്ള കാലയളവിൽ ഷെങ്കൻ വീസ അപേക്ഷകരിൽനിന്ന് 15 ലക്ഷം മുതൽ 45 ലക്ഷം രൂപവരെ വാങ്ങി അനധികൃതമായി വീസ അനുവദിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഈ തുക ഉപയോഗിച്ച് ദുബായിൽ 15.73 കോടി രൂപയുടെ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും സിബിഐ പറയുന്നു. ഇയാളുടെ ഒളിത്താവളം കണ്ടെത്താൻ സിബിഐ നേരത്തെ ബ്ലൂ നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ 113.1 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അമിത് മദൻലാൽ ലഖൻപാലിനെതിരെ നോട്ടിസ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽ അംഗീകാരമില്ലാത്ത എംടിസി എന്ന ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും അതുവഴി തുക സ്വരൂപിക്കുകയും ചെയ്തുവെന്ന് ഇ.ഡി പറയുന്നു. സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് ഇടപാടുകൾ. വാഗ്ദാനം ചെയ്ത തുക നിക്ഷേപകർക്കു തിരികെ നൽകിയില്ലെന്നും ഇ.ഡി. പറയുന്നു. 


Source link

Related Articles

Back to top button