സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ട്രെയിനുകൾ വൈകിയോടുന്നു, ഇന്ന് മൂന്ന് മരണം, ജനജീവിതം ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ യുവാവ് വെള്ളക്കെട്ടിൽ വീണുമരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായെന്ന വിവരവും പുറത്തുവരുന്നുണ്ട്. കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണ് വിവിധ ജില്ലകളിൽ വ്യാപകനാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെളളം നിറഞ്ഞിരിക്കുകയാണ്. പാടശേഖരങ്ങളിലും വീടുകളിലും വെളളം കയറി. കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ടയിലെ കോസ്‍വേകൾ മുങ്ങി. പത്തനംതിട്ടയിൽ മണിമലയാർ കരകവിഞ്ഞ് തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരം, മംഗലശ്ശേരി, ആറ്റുമാലി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇതോടെ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
കനത്ത മഴയിൽ റെയിൽവേ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. കേരളത്തിലേക്കുള്ള വന്ദേഭാരതടക്കമുളള ദീർഘദൂര ട്രെയിനുകളാണ് വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. മരംമുറിച്ച് നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ദീർഘദൂര സർവീസുകൾ നടത്തുന്ന ചില ട്രെയിനുകൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നും റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ വൈകിയോടുന്ന 16649 – പരശുറാം എക്‌സ്പ്രസ് നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടിട്ടുണ്ട്. ഒന്നര മണിക്കൂർ വൈകിയോടുന്ന 20631 – മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ചുവിട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലാണ്. ഇതിനിടയിൽ കണ്ണൂരിലെ കൊട്ടിയൂർ, പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മണ്ണിടിഞ്ഞിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവരെ കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം വഴി തിരിച്ചുവിട്ടു.അതേസമയം, മഴ കനത്തതോടെ കൂരിയാട് തകർന്ന ദേശീയപാത കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ദേശീയപാതയിൽ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.
Source link