ഓൺലൈൻ സൈബർ തട്ടിപ്പ്: ചൈനീസ് റാക്കറ്റിലെ രണ്ട് മലയാളികൾ അറസ്റ്റിൽ

കൊച്ചി: ചൈനീസ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് ഇന്ത്യയിൽ സഹായം നൽകുന്ന റാക്കറ്റിലെ പ്രധാനികളായ രണ്ട് മലയാളികൾ അറസ്റ്റിൽ. ആലപ്പുഴ മുഹമ്മ വലിയപറമ്പിൽ വീട്ടിൽ വി.എ. ഷാജഹാൻ (50), സഹോദരീ ഭർത്താവ് ചേർത്തല കഞ്ഞിക്കുഴി നന്ദനം വീട്ടിൽ താമസിക്കുന്ന മുഹമ്മ അരയിൽപ്പറമ്പിൽ വീട്ടിൽ ദിലീഫ് എ.എസ് (43) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാജഹാൻ ചേർത്തലയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ചൈനീസ് പൗരന്മാരുമായി നേരിട്ട് ബന്ധമുള്ള പ്രതികളുടെ ഒമ്പത് മാസത്തെ നീക്കങ്ങൾ നിരീക്ഷിച്ചാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
അലപ്പുഴയിൽ ആക്രി വ്യാപാരം, ട്രാവൽ ഏജൻസി എന്നിയുടെ മറവിലായിരുന്നു തട്ടിപ്പ്. വിദേശ ജോലി റിക്രൂട്ട്‌മെന്റ് മുതൽ ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തി നൽകുന്നതു വരെ തട്ടിപ്പുകാർക്ക് ഇവർ ഒത്താശ ചെയ്തിട്ടുണ്ട്. വൻതുക ഇരുവരുടെയും അക്കൗണ്ടിലെത്തി. 2024 ആഗസ്റ്റിൽ എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയുടെ 18 ലക്ഷം രൂപ ട്രേഡിംഗ് തട്ടിപ്പിൽ നഷ്ടമായ കേസിലെ അന്വേഷണമാണ് ഇവരെ കുടുക്കിയത്. നൂറിലേറെ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ്, 18ൽ 11 ലക്ഷവും ഷാജഹാന്റെ അക്കൗണ്ടിൽ എത്തിയെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ ഇയാളുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിൽ 11 കോടി രൂപ എത്തിയെന്നും വ്യക്തമായതോടെ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. സൈബർ ക്രൈം എസ്.എച്ച്.ഒ ഷമീർഖാൻ, എസ്.സി.പി.ഒ അജിത് ബാലചന്ദ്രൻ, സി.പി.ഒമാരായ ബിന്ദോഷ്, ആൽഫിറ്റ് ആൻഡ്രൂസ്,ഷറഫുദ്ദീൻ, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചൈനീസ് ബന്ധം
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ അറസ്റ്റിലായ ഷാജഹാന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ചൈനീസ് ബന്ധമുള്ള മറ്റു തട്ടിപ്പുകൾ പുറത്തുവന്നത്. എം-പരിവാഹൻ നോട്ടീസിന്റെ പേരിലുള്ള തട്ടിപ്പിലും ഇവർക്ക് പങ്കുണ്ട്. ഫോണിൽ നിറയെ നിരോധിത ചൈനീസ് ആപ്പുകളായിരുന്നു. നേപ്പാളിൽ വച്ച് ഇയാൾ ചൈനീസ് പൗരന്മരുമായി കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തി.
പൊലീസ് റിപ്പോർട്ട് ചെയ്ത് മരവിപ്പിച്ച ഷാജഹാന്റെ ഒരു ബാങ്ക് അക്കൗണ്ടിനെതിരെ രാജ്യമാകെ 72 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 11 കോടി രൂപയുണ്ട്. മറ്റൊരു ബാങ്ക് അക്കൗണ്ടിനെതിരെ 20 പരാതികളുണ്ട്. പ്രവാസിയായിരുന്ന ഷാജഹാൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
Source link