തമിഴ് നടൻ രാജേഷ് അന്തരിച്ചു

ചെന്നൈ: പ്രസിദ്ധ തമിഴ് നടൻ രാജേഷ് (75) അന്തരിച്ചു. എഴുത്തുകാരനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും നടനായും അഞ്ചു പതിറ്റാണ്ടോളം സിനിമാ മേഖലയിൽ നിറഞ്ഞുനിന്ന അദ്ദേഹം ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ രാമപുരത്തുള്ള വസതിയിൽ പൊതുദർശനത്തിനു വച്ചു. മക്കളായ ദിവ്യയും ദീപക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭാര്യ ജോൺ സിൽവിയ നേരത്തേ മരിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 150തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കെ. ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തൊടാർക്കതൈ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 1979ൽ പുറത്തിറങ്ങിയ കണ്ണിപ്പരുവത്തിലെ എന്ന ചിത്രത്തിൽ നായകനായും ആരാധകരുടെ മനം കവർന്നു. സത്യ, മഹാനദി, വിരുമാണ്ടി തുടങ്ങിയവ പ്രമുഖ ചിത്രങ്ങളാണ്. 1949 ഡിസംബർ 20ന് തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിയിൽ ജനിച്ച രാജേഷ് സ്കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സിനിമാ മേഖലയിലേക്കു കടക്കുകയായിരുന്നു.
Source link