KERALAM

പായ്‌വഞ്ചിയിൽ ലോകംചുറ്റി ചരിത്രം കുറിച്ച് പെൺകരുത്ത്

പായ്‌വഞ്ചിയിൽ ലോകപര്യടനം പൂർത്തിയാക്കി ഗോവയിൽ തിരിച്ചെത്തിയ കെ. ദിൽന, എ. രൂപ എന്നിവർ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനൊപ്പം

കൊച്ചി: പായ്‌വഞ്ചിയിൽ അലകടലിലൂടെ എട്ടു മാസത്തിനിടെ അരലക്ഷം കിലോമീറ്റർ പിന്നിട്ട് ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ വനിതകളെന്ന ചരിത്രനേട്ടം കൈവരിച്ച് കോഴിക്കോട് സ്വദേശി കെ. ദിൽനയും തമിഴ്നാട്ടുകാരി എ.രൂപയും. നാവികസേനയിലെ ലെഫ്‌റ്റനന്റ് കമാൻഡർമാരായ ഇരുവരും ഇന്നലെ ഗോവൻ തീരത്ത് തിരിച്ചെത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഇവരെ സ്വീകരിച്ചു.

നാവികസേനയുടെ പായ്‌വഞ്ചിയായ ‘തരിണി’യിലാണ് വെല്ലുവിളികളും സാഹസികതയും നിറഞ്ഞ ദൗത്യം പൂർത്തിയാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് രണ്ടു വനിതകൾ പായ്‌വഞ്ചിയിൽ ‘നാവിക സാഗർ പരിക്രമ രണ്ട്’ പൂർത്തിയാക്കിയത്. ആദ്യ ലോകപര്യടനം നടത്തിയ മലയാളിയായ കമാൻഡർ അഭിലാഷ് ടോമിയിൽ നിന്ന് ഇരുവരും പരിശീലനം നേടിയിരുന്നു.

ഗോവയിൽ നിന്ന് 2024 ഒക്ടോബർ രണ്ടിനാണ് ഇവർ യാത്ര പുറപ്പെട്ടത്. നാലു ഭൂഖണ്ഡങ്ങൾ, മൂന്നു സമുദ്രങ്ങൾ, മൂന്ന് കടലിടുക്കുകൾ എന്നിവ പിന്നിട്ടാണ് മടങ്ങിയെത്തിയത്.

ആർമി ജവാനായിരുന്ന ദേവദാസന്റെയും റിജയുടെയും മകളാണ് ദിൽന.

ഇന്നലെ ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിൽ തിരിച്ചെത്തിയ ഇവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കൂടാതെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി, ഗോവ ചീഫ് സെക്രട്ടറി ഡോ.വി. ചന്ദവൗലു, സായുധസേന മെഡിക്കൽ സർവീസസ് ഡയറക്‌ടർ ജനറൽ അഡ്മിറൽ ആർതി സരിൻ, ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, കമാൻഡർ അഭിലാഷ് ടോമി, ഇരുവരുടെയും കുടുംബാംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.


”ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ച ഇരുവരും ഇന്ത്യയുടെ ധീരപുത്രിമാരാണ്. ഇവർ നമ്മുടെ പെൺകുട്ടികൾക്ക് പ്രചോദനമാകും.

-രാജ്നാഥ് സിംഗ്

പ്രതിരോധമന്ത്രി


Source link

Related Articles

Back to top button