ദേശീയപാതയിലെ വിള്ളൽ ഗഡ്ഗരിയെ കണ്ട് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

രാജ്ഭവനിൽ ആർ.എസ്.എസ് പരിപാടി ശരിയല്ല
തിരുവനന്തപുരം: ആറുവരി ദേശീയപാത അപ്പാടെ നശിച്ചുപോകുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിലയിടങ്ങളിൽ വിള്ളലുകളുണ്ടായതിനെ കുറച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ അടുത്തയാഴ്ച നേരിൽ കണ്ട് ചർച്ച നടത്തും. വിള്ളൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമുണ്ടായതാണ്. നിശ്ചിത സമയത്തു തന്നെ നിർമ്മാണം പൂർത്തിയാകും.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുന്നതിൽ അദ്ഭുതമില്ല. എല്ലാ തിരഞ്ഞെടുപ്പുകളും സർക്കാരിന്റെ വിലയിരുത്തൽ തന്നെയാണ്. അൻവറിനെ മുന്നണിയിൽ നിന്ന് കറിവേപ്പിലയായി എടുത്തുകളഞ്ഞതാണ്.
രാജ്ഭവനിൽ ഗുരുമൂർത്തിയെ പങ്കെടുപ്പിച്ച് ആർ.എസ്.എസ് പരിപാടി നടത്തിയത് അസ്വാഭാവികമാണ്. ഗവർണറുടെ ആസ്ഥാനത്ത് അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി.പി.എമ്മിനെതിരെ ഇ.ഡി കുറ്റപത്രം നൽകിയതിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളെ കേസുകളിൽ പെടുത്തുന്നതിനെതിരെ കോടതി വിധികളുണ്ട്. കളങ്കരഹിത പ്രതിച്ഛായയുള്ള നേതാക്കളെ ഇടിച്ചുതാഴ്ത്താൻ നടത്തുന്ന ശ്രമമാണിത്. ഇ.ഡി.യുടെ വിശ്വാസ്യത നാളുകൾ പിന്നിടുന്തോറും കുറഞ്ഞുവരികയാണ്.
കടുവ കൊല്ലാൻ വരുമ്പോൾ
കമ്മിറ്റി കൂടിയാൽ പോര
മനുഷ്യജീവന് ഭീഷണിയായ വന്യജീവികളെ ഇല്ലാതാക്കാൻ കേന്ദ്രത്തോട് അനുമതി തേടിയ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. 1972ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നടപടികളാണ് വന്യജീവി സംരക്ഷണ നിയമത്തിലുള്ളത്. വന്യജീവി ആക്രമണമുണ്ടായാൽ ചീഫ് വൈൽ ലൈഫ് വാർഡൻ മുതൽ പഞ്ചായത്ത് അംഗങ്ങൾ വരെയുള്ളവരെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റിയുണ്ടാക്കണമെന്നാണ് നിയമത്തിൽ. കടുവ കൊല്ലാൻ വരുമ്പോൾ കമ്മിറ്റി കൂടണമെന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്. ലോകത്തൊരിടത്തും ഇത്തരം വ്യവസ്ഥകളും നിയമങ്ങളുമില്ല. വന്യജീവിയെക്കാൾ മനുഷ്യജീവനല്ലേ സംരക്ഷിക്കേണ്ടത്.
Source link