KERALAM

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ 727 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലുള്ള ഒമിക്രോൺ ജെ കൊവിഡ് വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌‌തിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ‌ പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണം. ഗർഭിണികൾ, പ്രായമായവർ, രോഗികൾ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർ‌ത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതോടൊപ്പം എലിപ്പനിയടക്കം മഴക്കാല രോഗങ്ങളോട് ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button