KERALAMLATEST NEWS

മുങ്ങിയ കപ്പൽ മത്സ്യബന്ധനത്തിന് ഭീഷണിയോ?

ഡോ.എം.കെ.സജീവൻ,(ഡീൻ ഇൻ ചാർജ്,ഫിഷറീസ് എൻജിനിയറിംഗ് | Friday 30 May, 2025 | 12:16 AM

കൊച്ചി പുറങ്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കേരളത്തിന്റെ മത്സ്യസമ്പത്തിനെ നശിപ്പിക്കുമോയെന്ന ആശങ്കയ്ക്ക് ആധാരം ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ സമാന സംഭവങ്ങളും അതുണ്ടാക്കിയ നാശനഷ്ടങ്ങളുമാണ്. 28 വർഷം പഴക്കമുള്ള കപ്പലി​ൽ 13 അപകടകാരിയായ വസ്തുക്കളും,12 കാൽസ്യം കാർബേഡും നിറച്ചവ ഉൾപ്പെടെ 643 കണ്ടെയ്നറുകളാണ് കടലി​ൽ വീണത്. 84.4 ടൺ ഗ്യാസ് ഓയിലും,367.1 ടൺ സൾഫർ കുറഞ്ഞ ഇന്ധനവും കപ്പലിലുണ്ടായിരുന്നു.

കപ്പൽ തകർന്ന് സംഭവി​ക്കാറുള്ള കടുത്ത ഇന്ധന ചോർച്ച കൊച്ചിയിൽ ഉണ്ടായിട്ടില്ല. 30 മണിക്കൂറിനു ശേഷം ജലോപരിതലത്തിൽ എണ്ണപ്പാളി കണ്ടെന്നും,അവ നി​ർവീര്യമാക്കുന്നതായും തീരസംരക്ഷണ സേന അറിയിച്ചി​ട്ടുണ്ട്. തീരത്തേക്ക് നീങ്ങുന്ന ഈ എണ്ണപ്പാളിയെ നിയന്ത്രിക്കാൻ സേനയ്ക്കാവുമെന്ന് പ്രത്യാശിക്കാം. കപ്പലുടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി,കണ്ടെയ്നറുകളും ചരക്കും വീണ്ടെടുക്കാനും,എണ്ണ മാറ്റുന്നതിനും വിദഗ്ദ്ധരായ ടി ആൻഡ് ടി സാൽവേജ് കമ്പനിയെ നിയോഗിച്ചതും പ്രതീക്ഷ നൽകുന്നതാണ്.

എം.വി വക്കേഷിയോ

നൽകുന്ന പാഠം

2020 ജൂലായ് 25ന് എം.വി വക്കേഷിയോ കപ്പൽ തകർന്നതിലൂടെ ആയിരം ടണ്ണിലേറെ ഇന്ധനമാണ് മൗറീഷ്യസ് കടലിൽ ചോർന്നത്. പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിച്ച ദുരന്തത്തിൽ ആയിരത്തോളം സമുദ്രജീവികൾ നശിച്ചു. അമ്പതോളം തിമിംഗലങ്ങൾ ഒരാഴ്ച കൊണ്ട് കരയ്ക്കടിഞ്ഞു. കടലി​ലെ എണ്ണ ചോർച്ച ഒരു പ്രദേശമാകെ മൃതമാക്കി. കടൽ പക്ഷികളെയും നശിപ്പിക്കുന്ന എണ്ണപ്പാളി കടലിലെ ഭക്ഷ്യശൃംഖലയെ താറുമാറാക്കി. മത്സ്യബന്ധന,ടൂറിസം വ്യവസായത്തെയും തകർത്തു. മാസങ്ങളോളം മത്സ്യബന്ധനം നിരോധിക്കേണ്ടി വന്നു.

വകേഷിയോ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാം പരിഭ്രാന്തരാവേണ്ടതുണ്ടോ? ഇല്ലെന്ന് പറയാം. എൽസയിലെ എണ്ണയുടെ അളവ് വക്കേഷിയോയിലുണ്ടായതിന്റെ പത്തിലൊന്നാണ്. എണ്ണ ചോർച്ച തടയാനും എണ്ണപ്പാളി പടരുന്നത് നിയന്ത്രിക്കാനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള സമയം ലഭിച്ചതും,സാങ്കേതികമായി ഇത്തരം ദുരന്തങ്ങളെ നേരിടാൻ ഇന്ത്യൻ തീരസംരക്ഷണ സേനക്ക് കെല്പുണ്ടെന്നതും ആശ്വാസകരമാണ്.

മുൻകരുതൽ

വേണം

എണ്ണപ്പാളികൾ പടരുന്നത് നിയന്ത്രി​ച്ച ശേഷം എൽസ മൂന്നിലെ കണ്ടെയ്നറുകൾ വീണ്ടെടുക്കുകയും കപ്പലിലെ ഇന്ധന ശേഖരം പുറത്തെടുക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. ആലപ്പുഴ കടൽത്തീരത്ത് നിന്നും 14.3 നോട്ടിക്കൽ മൈൽ അകലെ കടൽ തട്ടി​ലുള്ള കപ്പൽ പുറത്തെടുക്കാനുള്ള ശ്രമവും തുടരണം. അന്താരാഷ്ട്ര നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ച് സമുദ്രത്തെയും തീരത്തെയും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധരാണ്. ഉത്തരവാദികളിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് മത്സ്യമേഖലയിലെ തൊഴിൽ നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണാൻ സർക്കാരുകൾ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.


Source link

Related Articles

Back to top button