‘എൽഡിഎഫിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ ഒരുമിപ്പിച്ച് നിർത്തും, എല്ലാ നേതാക്കളും നിലമ്പൂരിലെത്തും’
മലപ്പുറം: നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പിൽ എല്ലാ കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറുമായുളള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. ഇന്ന് മുതൽ നിലമ്പൂരിൽ സജീവമാകും. എല്ലാ നേതാക്കളും നിലമ്പൂരിലെത്തി പ്രവർത്തിക്കും. പി വി അൻവറിനെ കൂടി ഒരുമിപ്പിച്ച് നിർത്തി പ്രവർത്തിക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുളളവരുടെ ആഗ്രഹവും അതുതന്നെയാണ്. ഇടതുപക്ഷ മുന്നണിക്കെതിരെ പ്രവർത്തിക്കുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിച്ച് നിർത്തുകയെന്നതാണ് യുഡിഎഫിന്റെ സമീപനം’- രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അൻവറുമായുള്ള തർക്കം തീർക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രശ്ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കും. മുതിർന്ന നേതാവ് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിന്റെ കാര്യത്തിലുള്ള ചർച്ച. ഇന്നലെ അൻവറും കെ സി വേണുഗോപാലും തമ്മിലുളള ചർച്ചകൾ നടക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്.
അൻവറുമായുള്ള കൂടിക്കാഴ്‌ച മാദ്ധ്യമസൃഷ്‌ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാലുമായി സംസാരിക്കുകയായിരുന്നു.
Source link