മഴ കനത്തതോടെ ആശുപത്രിയുടെ താഴത്തെ നിലയിൽ ഉറവ പൊട്ടി; രോഗികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് ആശുപത്രിയിൽ ഉറവ രൂപപ്പെട്ടതോടെ രോഗികളെ വീടുകളിലേക്ക് പറഞ്ഞയച്ചു. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. തടയാടുള്ള സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നാണ് രോഗികളെ ഒഴിപ്പിച്ചത്. 18 രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.
രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ നിന്ന് മാറ്റിയതെന്നാണ് വിവരം. ബാലുശേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഉറവ കണ്ടെത്തിയത്. നിലവിൽ നീരൊഴുക്ക് കുറഞ്ഞതോടെ അപകടകരമായ അവസ്ഥയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, തലയാട് – കക്കയം റൂട്ടിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരത്തിനും മറ്റും ഇതുവഴി വരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ കനക്കുകയും കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്‌ക്ക് മേയ് 30 വെള്ളിയഴ്‌ച ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോട്ടറിക്കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റു.
Source link