CINEMA

4 കോടി ബജറ്റിൽ തീര്‍ത്ത് 70 കോടി വാരിയ ‘പ്രേമം’; എന്തായിരുന്നു ആ വിജയ ഫോർമുല


ഒരു സിനിമ പ്രതീക്ഷകള്‍ക്കപ്പുറം വന്‍ഹിറ്റാവുകയും അതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ സിനിമയുടെ പല തലങ്ങളില്‍ ഐതിഹാസികമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു എന്ന അപൂര്‍വതയ്ക്ക് നിമിത്തമായ സിനിമയാണ് ‘പ്രേമം’. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന്റെ പിന്നണിക്കഥകള്‍ വിചിത്രമാണ്. ഒട്ടനവധി നിർമാതാക്കള്‍ നിരാകരിച്ച പ്രൊജക്ടാണിത്. ചേരന്‍ സംവിധാനം ചെയ്ത ‘ഓട്ടോഗ്രാഫ്’ എന്ന സിനിമയുമായി പ്രേമത്തിന്റെ ഇതിവൃത്തത്തിന് സാമ്യമുണ്ടെന്ന് നിരീക്ഷിച്ചവരുണ്ട്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സിനിമ വലിയ വിജയം കൊയ്തു. സിനിമ കണ്ടവര്‍ക്കറിയാം. നായകന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സംഭവിച്ച മൂന്ന് വ്യത്യസ്ത പ്രണയങ്ങള്‍ എന്നതിനപ്പുറം ഇതിവൃത്തത്തിലോ ആഖ്യാനത്തിലോ സാങ്കേതികമായോ ‘ഓട്ടോഗ്രാഫ്’ എന്നല്ല ഒരു സിനിമയുമായും പുലബന്ധം പോലുമില്ലാത്ത മൗലികമായ സിനിമ തന്നെയായിരുന്നു പ്രേമം.പ്രണയത്തിന്റെ വിവിധ തലങ്ങളും മുഖങ്ങളും തനതാത് രീതിയില്‍ വ്യാഖ്യാനിച്ച അല്‍ഫോന്‍സ് പുത്രന്‍ ആഖ്യാനഭംഗിയിലാണ് മുഖ്യമായും സ്‌കോര്‍ ചെയ്തത്. പറയുന്ന വിഷയം എന്തുമാകട്ടെ അത് അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം എന്ന തിരിച്ചറിവ് നല്‍കിയ സിനിമ കൂടിയായി ‘പ്രേമം’. പൃഥ്വിരാജ് അടക്കം പരിണിത പ്രജ്ഞരായ പലരും തങ്ങള്‍ അല്‍ഫോന്‍സിന്റെ ആരാധകരായി മാറി എന്ന് തുറന്ന പറയുന്നിടത്തോളം തന്റെ ആവിഷ്‌കരണശൈലി കൊണ്ട് കയ്യൊപ്പിടാന്‍ അല്‍ഫോന്‍സിന് സാധിച്ചു. അരനൂറ്റാണ്ടായി മലയാള സിനിമ പിന്‍തുടര്‍ന്നു പോന്ന ചില സമീപനങ്ങളെ അട്ടിമറിച്ച ചിത്രം കൂടിയാണിത്. സ്‌റ്റോറി ടെല്ലിങിലും മേക്കിങ് സ്‌റ്റെലിലും എഡിറ്റിങ് പാറ്റേണിലും ബാക് ഗ്രൗണ്ട് സ്‌കോറിലും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട ചില രീതികളുണ്ട്. അല്‍ഫോന്‍സ് ഇതെല്ലാം പൊളിച്ചടുക്കി. നവഭാവുകത്വം പ്രദാനം ചെയ്യുന്ന തലത്തില്‍ പുനപ്രതിഷ്ഠിച്ചു.‘നേരം’ എന്ന ആദ്യ സിനിമയില്‍ തന്നെ ട്രീറ്റ്‌മെന്റിലെ പുതുമകള്‍ കൊണ്ട് ഞെട്ടിച്ച അല്‍ഫോന്‍സ് ‘പ്രേമ’ത്തില്‍ മറ്റൊരു രീതി പരീക്ഷിച്ചു. പ്രണയത്തിന്റെ സൗഭഗം വഴിയുന്ന കഥാസന്ദര്‍ഭങ്ങളും മുഹുര്‍ത്തങ്ങളും ഒരുക്കിക്കൊണ്ട് മുന്നേറുന്ന ചിത്രം വ്യവസ്ഥാപിത റൊമാന്റിക് സിനിമകളുടെ ഫീല്‍ അല്ല നല്‍കുന്നത്. കഥാകഥനത്തിന്റെ നവസമീപനങ്ങള്‍ കൊണ്ട് ഫ്രെയിം ടു ഫ്രെയിം പുതുമ അനുഭവിപ്പിച്ച അല്‍ഫോന്‍സ് എഡിറ്റിങിലും പുതിയ രീതികള്‍ പരീക്ഷിച്ചു. റീ റെക്കാര്‍ഡിങില്‍ സംഭവിച്ച ചില വളയമില്ലാ ചാട്ടങ്ങള്‍ പോലും സിനിമയെ നൂതനാനുഭവമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.


Source link

Related Articles

Back to top button