KERALAMLATEST NEWS

കപ്പലിലെ 6 കണ്ടെയ്നറുകൾ വർക്കല, തുമ്പ തീരത്ത്

തിരുവനന്തപുരം: കൊച്ചിക്ക് സമീപം പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ അടിഞ്ഞു. വർക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഗ്രാന്യുൾസ് ചാക്കുകെട്ടുകളും കോട്ടൺ ബയന്റ് കെട്ടുകളും വർക്കല, അഞ്ചുതെങ്ങ്, വലിയവേളി, കായിക്കര, മാമ്പള്ളി, മണ്ണാർക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് തീരത്ത് വ്യാപിച്ചു.

ഇന്നലെ പുലർച്ചെ 2.30ഓടെ മാന്തറ ബീച്ചിലെ പാറക്കെട്ടുള്ള ഭാഗത്താണ് ആദ്യത്തെ കണ്ടെയ്നർ മത്സ്യത്തൊഴിലാളികൾ കണ്ടത്. ഇതേസമയത്തുതന്നെ ഓടയം ബീച്ചിൽ മറ്റൊരു കണ്ടെയ്നറിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഇരു കണ്ടെയ്നറുകളും കടൽഭിത്തികളിലും പുലിമുട്ടുകളിലും ഇടിച്ചുകയറി തകർന്ന നിലയിലായിരുന്നു. രാവിലെ 5ഓടെയാണ് പാപനാശം ബീച്ചിൽ മൂന്നാമത്തെ കണ്ടെയ്നർ കടലിൽ ഒഴുകുന്നത് കണ്ടത്. ശക്തമായ തിരമാലകളിൽപ്പെട്ട് ബലിമണ്ഡപത്തിന് സമീപത്തേക്ക് നീങ്ങിയതോടെ വടം ഉപയോഗിച്ച് തെങ്ങിൽ കെട്ടിയിട്ടു. കോട്ടൺ ബയന്റ് കെട്ടുകളും പോളിഎത്തിലീൻ പാക്കറ്റുകളും പാപനാശം മുതൽ ഏണിക്കൽ ബീച്ചുവരെ വ്യാപിച്ചു. ഉച്ചയോടെ അഞ്ചുതെങ്ങ് ഒന്നാം പാലത്തിനടുത്തും വലിയവേളിയിലും വൈകിട്ടോടെ തുമ്പയിലും കണ്ടെയ്നർ കണ്ടെത്തി. കറുത്തവാവ് ദിവസമായതിനാൽ ബലിയിടുന്നതിനായി നിരവധി ആളുകൾ പാപനാശത്ത് എത്തിയിരുന്നു.


Source link

Related Articles

Back to top button