അൻവറിന്റെ മുന്നണി പ്രവേശനം: കോൺഗ്രസിൽ ആശയക്കുഴപ്പം

തൃണമൂൽ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് അൻവറിന്റെ ഭീഷണി
മലപ്പുറം: പി.വി.അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തെച്ചൊല്ലി കോൺഗ്രസിൽ ചർച്ച മുറുകുന്നു. മുന്നണി പ്രവേശനമില്ലാത്തതിലും യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലുമുള്ള അതൃപ്തി പരസ്യമാക്കിയ അൻവർ ,തൃണമൂൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി എതിർത്തതിൽ പ്രതിഷേധമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വേളയിൽ അൻവറിനെ പിണക്കുന്നത് നല്ലതല്ലെന്ന ചിന്ത കോൺഗ്രസിലുണ്ട്.
ഉപ തിരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ പ്രവർത്തനങ്ങളുമായും സഹകരിക്കുമോയെന്ന് അൻവർ തീരുമാനിക്കണമെന്ന് ഇന്നലെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ചു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി. അതിനിടെ, അൻവറിനനുകൂലമായ പ്രസ്താവനയുമായി മുൻ കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയത് കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടെന്ന സൂചന നൽകി.
അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്ത് കെ.സി.വേണുഗോപാലും,മറ്റ് ചില കോൺഗ്രസ്
നേതാക്കളുമായി സംസാരിച്ചു.
മുഖത്ത് ചവിട്ടുന്നു:
അൻവർ
യു.ഡി.എഫ് തന്നെ വസ്‌ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണെന്നും കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണെന്നും അൻവർ ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ചൊറിയും ചിരങ്ങും പിടിച്ച ഒരുത്തനാണോ താനെന്ന് വേണുഗോപാലിനോട് ചോദിക്കുമെന്നും അൻവർ പറഞ്ഞു. കെ. സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ അൻവർ ,വി.ഡി. സതീശനാണ് മുന്നണി പ്രവേശനം തടയുന്നതിന് പിന്നിലെന്ന് പരോക്ഷമായി സൂചിപ്പിച്ചു.
യു.ഡി.എഫ് തീരുമാന പ്രകാരം സതീശനുമായി കൂടിക്കാഴ്ച നടത്തുകയും യോജിച്ച് പോകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വിവരം രണ്ടു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീട് ഒരക്ഷരം പറഞ്ഞില്ല. സതീശനെ ആര്, എങ്ങനെ പറ്റിച്ചെന്നും ജനങ്ങളോട് പറയും. പ്രതിപക്ഷ നേതാവ് മാത്രമല്ല ഇതിൽ കുറ്റക്കാരൻ. അദ്ദേഹത്തെ ഈ കുഴിയിൽ ചാടിച്ച ഒന്നു രണ്ട് ആളുകളുണ്ട്. യു.ഡി.എഫ് സഹകരിപ്പിച്ചില്ലെങ്കിൽ ടി.എം.സി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖരെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം കടുപ്പിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കാലു പിടിക്കാനില്ല -അൻവർ പറഞ്ഞു.
നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. എ.ഐ.സിസി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ യു.ഡി.എഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കും.
സണ്ണി ജോസഫ് ,കെ.പി.സി.സി പ്രസിഡന്റ്
പി.വി.അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്താഗതി യു.ഡി.എഫിൽ ആർക്കുമില്ല. ഇടതുപക്ഷ മുന്നണിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ട വ്യക്തിയായതിനാൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ഘട്ടം വന്നാൽ അത് ചെയ്യണമെന്ന് ചിന്തിക്കുന്നവരാണ് യു.ഡി.എഫിലുള്ളത്. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് തീർക്കണം.
-കെ.സി.വേണുഗോപാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ യു.ഡി.എഫിന്റെ കൂടെയുണ്ടാകും. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കണം. തിരുത്താൻ അൻവറിന് അവസരമുണ്ട്. ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയാണ്. ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്ഥാനാർത്ഥിയെ മോശം പറയുന്നത് ശരിയല്ല.
അടൂർ പ്രകാശ്
യു.ഡി.എഫ് കൺവീനർ
Source link