ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്തേക്കും

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുമെന്ന് സൂചന. ജൂലൈ പകുതിയോടെ ആരംഭിച്ചേക്കാവുന്ന പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിൽ യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്ന നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് കേന്ദ്രവൃത്തങ്ങൾ അറിയിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവും ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്വാളും അടുത്തിടെ യോഗം ചേർന്നപ്പോൾ യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യുന്നതും പ്രധാന ചർച്ചാവിഷയമായെന്നാണു കരുതപ്പെടുന്നത്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പ്രമേയം പാസായാൽ രാഷ്ട്രപതിയാണ് ഉത്തരവിലൂടെ ജഡ്ജിയെ പദവിയിൽനിന്നു നീക്കം ചെയ്യുക.
വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റീസിന് അന്വേഷണ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് യശ്വന്ത് വർമയ്ക്കെതിരായ തുടർനടപടികൾ. റിപ്പോർട്ട് ലഭിച്ചതിനുശേഷം ചീഫ് ജസ്റ്റീസായിരുന്ന സഞ്ജീവ് ഖന്ന ജസ്റ്റീസ് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടക്കാൻ ശിപാർശ ചെയ്ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. രാജി വച്ചൊഴിയാനുള്ള ഉപാധി ഖന്ന മുന്നിൽവച്ചിരുന്നെങ്കിലും വർമ അതും നിരസിക്കുകയാണു ചെയ്തത്. ഇതോടെയാണു ഭരണഘടനാ കോടതിയിലിരിക്കുന്ന ജഡ്ജിയെ പദവിയിൽനിന്നു നീക്കം ചെയ്യാൻ പാർലമെന്റിനുള്ള പ്രത്യേക അധികാരത്തിലേക്ക് കേന്ദ്രം കടക്കുന്നത്.
Source link