KERALAMLATEST NEWS

കേരളകൗമുദി എപ്പോഴും ചർച്ചചെയ്യുന്നത് കേരളത്തിന്റെ വികസനം: ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ വികസനമാണ് കേരളകൗമുദി എപ്പോഴും മുൻഗണന നൽകി ചർച്ച ചെയ്യുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൗമുദി ടി.വി റൈസിംഗ് കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം തുറമുഖം ഒരു സങ്കൽപ്പമായിരുന്ന ഘട്ടത്തിൽ അതിനു വേണ്ടി കാമ്പെയിൻ നടത്തിയ മാദ്ധ്യമമാണ് കേരള കൗമുദി. റൈസിംഗ് കേരള എന്ന് പറയാവുന്ന അഭിമാനകരമായ സ്ഥിതിയാണ് ഇപ്പോൾ. കേരളത്തിലെ അടിസ്ഥാനവികസനം വളരെ വലുതാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. ഒരു നയാപൈസ പോലും ഇതിനു വേണ്ടി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ടില്ല. ഇനിയെങ്കിലും തുക വരുമെന്ന പ്രതീക്ഷയിലാണ്. കേരളം കടം കയറുമെന്ന് പറയുന്നസ്ഥലത്താണ് വിഴിഞ്ഞം തുറമുഖം കേരളീയർ നിർമ്മിച്ചത്. വരും വർഷങ്ങളിലും കേരള വികസനത്തിന്റെ അടിസ്ഥാനം വിഴിഞ്ഞം തുറമുഖമാവും. വിഴിഞ്ഞം – കൊല്ലം-പുനലൂർ കോറിഡോർ പദ്ധതി നടത്തിപ്പ്,​ വികസനം തുടങ്ങിയവയ്ക്ക് 1000 കോടി വകയിരുത്തിയിട്ടുണ്ട്.

സാമൂഹിക രംഗത്ത് നിസ്തുലം : ചെന്നിത്തല

കേരളത്തിന്റെ രാഷ്ട്രീയ,സാംസ്കാരിക,സാമൂഹികരംഗത്ത് കേരളകൗമുദിയുടെ പങ്ക് നിസ്തുലമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ‌ഞ്ഞു. ജനങ്ങൾ വാർത്തകൾ വായിക്കാൻ ഡിജിറ്റൽ പ്ളാറ്റ്ഫോമിനെ ആശ്രയിക്കുന്ന കാലമാണ്. കേരളകൗമുദിയാണ് ഡിജിറ്റൽ പ്ളാറ്റ്ഫോമിലേക്ക് ആദ്യം കടന്നുവന്നത്. ഡിജിറ്റൽ എ.ഐയുള്ള കാലഘട്ടമാണ്. വികസനമെന്നുള്ളത് പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ എന്നുള്ള സങ്കല്പം മാറിയ ലോകത്താണ് നാം ജീവിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളെ നിറവേറ്റുന്ന ലോകത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. സന്തോഷത്തെ പറ്റിയാണ് ലോകം ചിന്തിക്കുന്നത്. പല രാജ്യങ്ങളിലും ഇതിനു വേണ്ടി പ്രത്യേക വിഭാഗമുണ്ട്.കേരളത്തിലും ഈ വിഭാഗമെത്തിക്കണം. നിക്ഷേപ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. നിക്ഷേപത്തിന്റെ

പേരിൽ എന്തും സ്വീകരിക്കുന്നത് മനുഷ്യനും ലോകത്തിനും ഗുണകരമാണോയെന്ന് ചിന്തിക്കണം. അപകടകരമായ വ്യവസായങ്ങൾ സ്വീകരിക്കപ്പെടേണ്ടതില്ലെന്ന ചിന്ത ഭരണകൂടങ്ങൾക്കുണ്ടാകണം.ടെക്നോർപാർക്ക് കുറേക്കൂടി നേരത്തേ തുടങ്ങണമായിരുന്നു. നമ്മുടെ നാട്ടിൽ മെച്ചപ്പെട്ട വിദ്യഭ്യാസം,തൊഴിൽ,ജീവിത സാഹചര്യം എന്നിവ കുട്ടികൾക്ക് നൽകാനാകണമെന്നും അദ്ദേഹം പറ‌ഞ്ഞു.


Source link

Related Articles

Back to top button