KERALAM

വികസന പാതയിൽ കൈകോർത്ത് കേരളകൗമുദി

തിരുവനന്തപുരം: വികസനത്തിന്റെ സ്വാദ് സാധാരണക്കാരന്റെ ചുണ്ടുകളിൽ എത്തിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ തുടർന്നു വരുന്നതെന്ന് മന്ത്രി കെ. രാജൻ. രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കേരളം എങ്ങനെയാവണമെന്നത് ഇപ്പോഴേ അടയാളപ്പെടുത്തിക്കൊണ്ടുള്ള വികസനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൗമുദി ടി.വിയുടെ 12-ാം വാർഷികം മാസ്കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഒൻപതുവർഷം സമാനതകളില്ലാത്ത വികസനമാണ് സമസ്ത മേഖലയിലും ഉണ്ടായിട്ടുള്ളത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നിലയിലേക്ക് കേരളം എത്തുകയാണ്. വിഴിഞ്ഞം പോർട്ട് സമ്പൂർണ്ണമായി പ്രവർത്തന സജ്ജമാവുന്നതോടെ സമാനതകളില്ലാത്ത വളർച്ചയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. നാലു ലക്ഷത്തിലധികം പേർക്ക് പട്ടയം കൊടുക്കാൻ സാധിച്ചത് ഇടത് സർക്കാരിന്റെ വലിയ നേട്ടമാണ്. ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും എന്റെ ഭൂമി എന്ന ഒറ്ര പോർട്ടൽ വഴി ലഭ്യമാവുന്ന തരത്തിലേക്ക് എത്തുകയാണ് കേരളം.

ഇങ്ങനെ എല്ലാമേഖലകളിലും വലിയ മുന്നേറ്റം നടത്തുമ്പോഴും ഫെഡറൽ സംവിധാനത്തെ ധിക്കരിക്കുന്ന നടപടികളിലൂടെ കേരളത്തിന്റെ ശ്രമങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. വികസന കാര്യങ്ങളിൽ എപ്പോഴും പൊതു പങ്കാളിയാവാറുള്ള കേരളകൗമുദി, വികസന സാദ്ധ്യതകളിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും രാജൻ ചൂണ്ടിക്കാട്ടി.

കേരളം ഹൈടെക് ഹബ്ബാവും: പി. രാജീവ്

അനതിവിദൂര ഭാവിയിൽ ഹൈടെക് മാനുഫാക്ചറിംഗ് ഇൻഡസ്ട്രി ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം വഴി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ ഇവിടെ എത്തിച്ച് ഉത്പന്നങ്ങളാക്കി തിരികെ അയയ്ക്കുന്ന സംവിധാനത്തിലേക്ക് മാറാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം വിശദമാക്കി.

കൗമുദി ടി.വി 12-ാം വാർഷികത്തോടനുബന്ധിച്ച് റൈസിംഗ് കേരള 2025 സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൈടെക് , നോളജ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കാണ് കേരളത്തിൽ ഇനി വലിയ സാദ്ധ്യതയുള്ളത്. ലൈഫ് സയൻസ് പാർക്കിൽ 3600 കോടി നിക്ഷേപമുള്ള വൻകിട സംരംഭം എത്തുകയാണ്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയതാണ് കൂടുതൽ നിക്ഷേപം ഇവിടേക്ക് ആകർഷിക്കാൻ സഹായകമായതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചും കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചും കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ‘പ്രതിബദ്ധതയോടെ മുന്നോട്ട്” ക്യാമ്പയിന്റെ ബ്രോഷർ മന്ത്രി പി.രാജീവിന് നൽകി മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു.

കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയി. ആന്റണി രാജു എം.എൽ.എ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ. നായർ, ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവൻ, അമൃതവിശ്വവിദ്യാപീഠം പ്രൊഫസർ ഡോ.എസ്.സീനാപിള്ള എന്നിവർ പ്രസംഗിച്ചു. കൗമുദി ടി.വി ന്യൂസ് ഹെഡ് ലിയോരാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.


Source link

Related Articles

Back to top button