പൊലീസിൽ നവീകരണം അനിവാര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആധുനിക കാലത്തിനനുസരിച്ച് പൊലീസ് സേനയിൽ നവീകരണം ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സേനയിലെ സൈബർ വിഭാഗത്തെയടക്കം ഇതിന്റെ ഭാഗമായി നവീകരിച്ചിട്ടുണ്ട്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35–ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സേനയെ നവീകരിച്ചും ശുദ്ധീകരിച്ചും സർക്കാർ മുന്നോട്ടു പോകുമ്പോൾ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ട്. അത് മാതൃകാപരമായി നിർവഹിക്കാൻ കഴിയണം. സേനാംഗങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ കാലതാമസമില്ലാതെ അംഗീകരിക്കണം. സേനയ്ക്ക് പുറത്തുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ അന്വേഷണത്തെ ബാധിക്കരുത്. അന്വേഷണ വിവരങ്ങൾ പുറത്തു വിടുന്നതും അനുയോജ്യമല്ല. നേർവഴിക്ക് നീങ്ങുന്ന ഒരുദ്യോഗസ്ഥനുമെതിരെ നടപടിയുണ്ടാകില്ല. അതേസമയം, നീതിരഹിതവും നിയമവിരുദ്ധവുമായി പ്രവർത്തിക്കുന്നവർക്ക് ഒരു സംരക്ഷണവുമുണ്ടാകില്ല.
പൊലീസുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സർക്കാർ അവശ്യമായ നടപടികൾ സ്വീകരിക്കും. എന്നാൽ വ്യക്തികൾക്കും ഇതിൽ സ്വയം മാറ്റമുണ്ടാക്കാൻ കഴിയും.
ഭദ്രമായ കുടുംബ
ബന്ധം വേണം
ശാന്തമായ മാനസിക നിലയ്ക്കുള്ള ഏറ്റവും നല്ല ഔഷധം ഭദ്രമായ കുടുംബ
ബന്ധമാണ്.. ജോലി സമയത്തിന് ശേഷം കഴിയാവുന്നത്ര കുടുംബവുമായി കഴിയാൻ ശ്രമിക്കണം. അത് ജോലിയിൽ പ്രതിഫലിക്കും.പൊലീസ് സേനയിൽ ജീവിക്കാൻ പറ്റാത്ത രീതിയിലുള്ള ശമ്പളക്കുറവില്ല.അത്ര പാപ്പരായ അവസ്ഥയിലാണ് നിങ്ങളെന്നും ആരും കരുതുന്നില്ല..മാന്യമായി ജീവിച്ചു പോകാനുള്ള ശമ്പളം ലഭിക്കുന്നുണ്ട്.വർദ്ധനവ് കാലാനുസൃതമായി നടപ്പാക്കും- മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ അനിൽ ,
എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.ജോയ് ,ഡി.ജി.പി ഡോ.ഷേയ്ക്ക് ദർവേശ് സാഹിബ്,ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി എച്ച്.വെങ്കിടേഷ്,എസ്,ശ്രീജിത്ത്,സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ്,അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു,കെ.പി.എസ്.ഒ.എ ജനറൽ സെക്രട്ടറി ഇ.വി സുഗതൻ,കെ.പി.എ ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ,സ്വാഗത സംഘം ജനറൽ കൺവീനർ എസ്.എസ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link