ബലാത്സംഗ കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: നാല്പതുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്പത് മാസമായി ജയിലിൽ കഴിയുന്ന 23കാരന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇത്രയും കാലം ജയിലിൽ കഴിഞ്ഞിട്ടും യുവാവിനെതിരേ കുറ്റങ്ങൾ ചുമത്താൻ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിലുൾപ്പെട്ട സ്ത്രീ കൊച്ചുകുട്ടിയല്ലെന്ന പരാമർശം നടത്തിയാണ് സുപ്രീംകോടതി സമൂഹമാധ്യമ ഇൻഫ്ലുവൻസർകൂടിയായ യുവാവിന് ജാമ്യം നൽകിയത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം പോകുന്പോൾ എങ്ങനെയാണ് ഒരു ബലാത്സംഗ കേസ് ചുമത്താൻ കഴിയുകയെന്ന് ഡൽഹി പോലീസിനെ വിമർശിച്ചുകൊണ്ട് കോടതി ചോദിച്ചു. സ്ത്രീയോടൊപ്പം യുവാവ് നിരവധി തവണ ജമ്മു സന്ദർശിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ യുവാവ് നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയത്.
സമൂഹമാധ്യമത്തിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും ഒരിക്കൽ യുവാവ് മധുരത്തിൽ മയക്കുമരുന്ന് കലർത്തി നൽകി തന്നെ പീഡിപ്പിച്ചുവെന്നും തന്റെ നഗ്നചിത്രങ്ങളെടുത്തുവെന്നുമാണ് ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി നൽകിയ പരാതിയിലുള്ളത്. പിന്നീട് ജമ്മുവിലേക്ക് തന്നെ നിർബന്ധിച്ചു കൊണ്ടുപോയി അവിടെവച്ച് ഭീഷണിപ്പെടുത്തി രണ്ടര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
Source link