കടൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നമില്ല, മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചരക്ക് കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആശങ്കപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ പ്രമുഖ മാദ്ധ്യമത്തിനെതിരെ കേന്ദ്രവുമായി ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. കണ്ടെയ്നറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗതിയിലാണെന്നും അപകടകരമായ കണ്ടെയ്നറുകൾ ഒന്നും ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചേർന്ന് പരിശോധിക്കും. സംസ്ഥാനത്ത് ജൂൺ 9ന് കേരളത്തിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുമെന്നും 52 ദിവസം ട്രോളിംഗ് നിരോധനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Source link