‘സ്‌നേഹത്തോടെ പറഞ്ഞതാണ്, എന്നെ തെറ്റിദ്ധരിച്ചു’; കന്നഡ ഭാഷാവിവാദത്തിൽ വ്യക്തത വരുത്തി കമൽ ഹാസൻ

വിഷ്‌ണുപ്രിയ ജെ എസ് | Wednesday 28 May, 2025 | 7:07 PM
തിരുവനന്തപുരം: തമിഴിൽ നിന്നാണ് കന്നഡ രൂപം കൊണ്ടതെന്ന വിവാദ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സ്‌നേഹം കൊണ്ട് പറഞ്ഞതാണ്. പക്ഷേ, തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ‘തഗ് ലൈഫി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽ ഹാസന്റെ പ്രതികരണം.
‘ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്‌നേഹത്തിലാണ് ഞാനത് പറഞ്ഞത്. വളരെ അപൂർവതയുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്ഥാനം. കന്നഡയിലെ ജനങ്ങൾ തഗ് ലൈഫ് ഏറ്റെടുക്കും എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഞാൻ ഉൾപ്പെടെ ഒരു രാഷ്‌ട്രീയക്കാരും ഭാഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യരല്ല. ഇതൊരു മറുപടിയല്ല. വിശദീകരണമാണ്. സ്നേഹത്തിന്റെ പേരിൽ ക്ഷമ ചോദിക്കേണ്ട കാര്യമില്ല ‘ – കമൽ ഹാസൻ പറഞ്ഞു.
‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിനിടെ ചെന്നൈയിൽ വച്ചാണ് കമൽ ഹാസൻ വിവാദ പരാമർശം നടത്തിയത്. കമൽഹാസനെ ഡിഎംകെ രാജ്യസഭാ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച ഘട്ടത്തിലാണ് വിവാദം കത്തിപ്പടരുന്നത്. ജീവിതവും കുടുംബവും തമിഴ് ഭാഷയാണ് എന്നർഥം വരുന്ന ‘ഉയിരേ ഉറവേ തമിഴേ’ എന്ന വാക്കുകളോടെയാണ് അന്ന് ഉലകനായകൻ പ്രസംഗം ആരംഭിച്ചത്. ഇതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണ് രൂപം കൊണ്ടതെന്നും താരം പറഞ്ഞു.
കന്നഡ ഭാഷയെ നടൻ അപമാനിച്ചുവെന്ന് പറഞ്ഞ് കർണാടക ബിജെപിയും ഒരു വിഭാഗം കന്നടക്കാരും രംഗത്തെത്തിയിരുന്നു. സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിൽ കമൽ ഹാസൻ കന്നഡയെ അനാദരിക്കുന്നു എന്നാണ് കർണാടക ബിജെപി അദ്ധ്യക്ഷൻ ബിവൈ വിജയേന്ദ്ര പറഞ്ഞത്. വിവാദത്തിൽ കമൽ ഹാസൻ കന്നഡിഗന്മാരോട് നിരുപാധികം മാപ്പ് പറയണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. കമൽ ഹാസൻ മാപ്പ് പറയാത്ത പക്ഷം ‘തഗ് ലൈഫ്’ ചിത്രം ബഹിഷ്‌കരിക്കുമെന്നും ചിലർ പറഞ്ഞു.
Source link