KERALAM

കേരളത്തിലെ റെക്കോഡ് മഴ ഈ ജില്ലയില്‍; സംസ്ഥാനത്ത് രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കനത്ത വേനലിന് ശേഷമെത്തിയ മഴ വ്യാപകമായ നാശനഷ്ടം വിതയ്ക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇത്തവണ റെക്കോഡ് മഴ ലഭിച്ചതാകട്ടെ കണ്ണൂര്‍ ജില്ലയിലാണ്. കാലവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനത്തത്.

മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 27 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ചാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കണ്ണൂര്‍ ജില്ലയിലാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (29/05/2025, വ്യാഴാഴ്ച) അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മേയ് 29, 30 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മേയ് 29) ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Source link

Related Articles

Back to top button